ആകാശവാണി വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം വൈകിട്ട് 3.30 ന് മുടവൻമുഗളിലെ വസതിയിലെത്തിച്ചു. നാളെ രാവിലെ 10.30 ന് വീട്ടിൽ നിന്ന് പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ.
പരേതയായ പി വിജയലക്ഷ്മിയാണ് (റിട്ട. ജോയിൻ്റ് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി) ഭാര്യ.
മക്കൾ: ദീപ രാമചന്ദ്രൻ , ജയദീപ് രാമചന്ദ്രൻ, മരുമക്കൾ: എസ് ഉദയകുമാർ, മീര ജയദീപ്
വാര്‍ത്താ വായനയില്‍ പുതിയ ശൈലി കൊണ്ടുവന്നതിന്റെ ബഹുമതി രാമചന്ദ്രന് അവകാശപ്പെട്ടതാണ്. വാര്‍ത്താ ബുള്ളറ്റിനുകള്‍ക്ക് പുറമേ, ലോകമെമ്പാടുമുള്ള കൗതുകകരമായ വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിനായ കൗതുക വാര്‍ത്തകളും അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചു. നാടകീയമായ സ്വരത്തില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ ശൈലി അദ്ദേഹം സ്വന്തമായി രൂപകല്പന ചെയ്തു.
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ സേവനത്തിനു ശേഷമാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ ചേര്‍ന്നത്. 1980 കളിലും 90 കളിലും ഏറ്റവും ജനപ്രിയമായ ശബ്ദങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ആകാശവാണിയുടെ ഡല്‍ഹി യൂണിറ്റിലാണ് രാമചന്ദ്രന്‍ തന്റെ റേഡിയോ ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് പുതുതായി ആരംഭിച്ച യൂണിറ്റിലേക്ക് മാറി. അവിടെ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം രാമചന്ദ്രന്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ ചേര്‍ന്നു.