ഇസ്രായേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ് , ഇതിൻ്റെ ആസ്ഥാനമാകട്ടെ ടെൽ അവീവിലും. ഈ ആസ്ഥാനത്തിനു സമീപത്തായാണ് ഇന്നലെ ഇറാൻ ഇസ്രായേൽ ലക്ഷ്യമാക്കി എയ്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് വന്നു പതിച്ചത്. ഇവിടെ 50 അടിയോളം വീതിയിൽ ഒരു ഗർത്തം രൂപപ്പെട്ടു. ഒരു മൈതാനം പോലെ കിടക്കുന്ന സ്ഥലമാണിവിടം എന്ന് ദൃശ്യങ്ങളിൽ നിന്നു മനസിലാക്കാം. മിസൈൽ വീണ ഉടൻ ഉയരത്തിൽ മണ്ണും പൊടിയും പറന്നു, പ്രദേശമാകെ കാഴ്ചമങ്ങി. സമീപത്തായി പാർക്കു ചെയ്തിരുന്ന വാഹനങ്ങൾ മണ്ണു കൊണ്ടു മൂടി.
മിസൈൽ ആക്രമണത്തിൻ്റെ സൈറണുകൾ ഉച്ചത്തിൽ മുഴങ്ങിയപ്പോൾ ഏകദേശം ഒരു കോടിയോളം പേർ സുരക്ഷിതമായ ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചതായി ഒരു ഇസ്രായേൽ വക്താവ് പറഞ്ഞു. അധ്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോമും ആരോയുമാണ് മിസൈലുകളെല്ലാം തകർത്തതെന്ന് ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവും പറഞ്ഞു. ഹിസ്ബുള്ളക്കെതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ ഇസ്രായേലിനു നേർക്ക് മിസൈൽ വർഷം നടത്തിയത്.
ഹമാസ് സംഘടനയുടെ നേതാവായ ഇസ്മയീൽ ഹാനിയ, ഹിസ്ബുള്ള സംഘത്തിൻ്റെ നേതാവായ ഹസൻ നസറുള്ള തുടങ്ങിയവരെ സമീപകാലത്ത് ഇസ്രായേൽ വധിച്ചിരുന്നു. അതിനു പ്രതികാരമായാണ് ഇറാൻ്റെ ആക്രമണമെന്നാണ് അവർ അവകാശപ്പെടുന്നത്. ഇറാൻ്റെ തെറ്റിന് ഒട്ടും വൈകാതെ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഇസ്രായേലിൻ്റെ മുന്നറിയിപ്പ് ഗൗരവത്തിൽ തന്നെയാണ് ഇറാനും പലസ്തീനും എടുത്തിട്ടുള്ളത് എന്ന് വ്യക്തം. അതാവാം ഇറാൻ്റെ പരമോന്നതനായ ആത്മീയ നേതാവ് ആയത്തൊള്ള ഖൊമേനിയ അവർ സുരക്ഷിതമായ ഒളിത്താവളത്തിലേക്ക് മാറ്റിയത്. ഇറാൻ്റെ ഈ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ അന്തരീക്ഷം ഫലത്തിൽ സമ്പൂർണമായും പിരിമുറുക്കമുള്ളതായി.