നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് സുപ്രീം കോടതി തള്ളിയാൽ അടുത്ത നീക്കത്തിലാണ് സിദ്ദിഖ് എന്ന് വിവരം. ജാമ്യ ഹർജി തള്ളിയാൽ തിരുവനന്തപുരത്ത് എത്തി പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനാണ് സിദ്ദിഖിൻ്റെ നീക്കം. സിദ്ദിഖ് കൊച്ചിയിൽ തന്നെ രഹസ്യകേന്ദ്രത്തിൽ കഴിയുന്നുണ്ട് എന്നു തന്നെയാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഇന്നലെ സിദ്ദിഖിൻ്റെ മകൻ ഷഹീനിൻ്റെ അടുത്ത സുഹൃത്തുക്കളെ അന്വേഷണ സംഘാംഗങ്ങൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം അവരെ തിരികെ വിടുകയും ചെയ്തു. സുപ്രിം കോടതിയിൽ സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരാകുന്നത്. സംസ്ഥാന സർക്കാരിനായി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും ഹാജരാകും.
ജസ്ററിസുമാരായ സതീഷ് ചന്ദ്രശർമ, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അറുപത്തി രണ്ടാമത്തെ കേസായിട്ടാണ് ഹർജി പരിഗണിക്കുക.ജാമ്യം കിട്ടുമെന്ന വിശ്വാസമാണ് സിദ്ദിഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കുള്ളത്.