ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട സഞ്ചാരിയായ ഇടുക്കി വെള്ളത്തൂവല്‍ കമ്പിളിക്കണ്ടം പൂവത്തിങ്കല്‍ വീട്ടില്‍ അമല്‍ മോഹന്‍ (34) മരിച്ചു. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഇടപെട്ടതായി നോർക്ക അറിയിച്ചു. നോര്‍ക്കയുടെ ന്യൂഡല്‍ഹിയിലെ എന്‍ ആര്‍ കെ ഡെവലപ്‌മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കേദാര്‍നാഥില്‍ നിന്നു മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂര്‍ത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം ശൂരനാട് തെക്ക് അമ്പാടിയില്‍ വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തര എയര്‍ലിഫ്റ്റിംഗ് വേണമെന്നുമുള്ള വിവരം വെള്ളിയാഴ്ച വൈകിട്ട് അധികൃതരെ അറിയിച്ചത്. പിന്നീട് അമല്‍ മരണപ്പെടുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലാണ് ഗരുഡ കൊടുമുടി.