അർജുൻ്റെ ഭൗതിക ദേഹം നാളെ രാവിലെയോടെ കോഴിക്കോടുള്ള കണ്ണാടിക്കലിലെ വീട്ടിലെത്തിക്കുമെന്ന് അറിയുന്നു. ഇന്നു ഉച്ചതിരിഞ്ഞ് ഡി എൻ എ ഫലം വന്നാലുടൻ ബന്ധുക്കൾക്ക് ഭൗതിക ദേഹം വിട്ടു നൽകും എന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹത്തിൽ നിന്നുള്ള ഡി എൻ എ സാമ്പിൾ ശേഖരിച്ച് ഹൂബ്ലിയിലെ റീജിയണൽ ലാബിലാണ് പരിശോധന നടത്തുന്നത്. പരിശോധനാ ഫലം കിട്ടാൻ 18 മണിക്കൂറാണ് ലാബ് അധികൃതർ സമയം പറഞ്ഞത്.
അർജുൻ്റെ വാരിയെല്ലിൻ്റെ ഭാഗം, തുടയെല്ല് എന്നിവയാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ഡി എൻ എ ശരിയായാൽ ഉടൻ അവശേഷിച്ച ഭാഗങ്ങളെല്ലാം ബന്ധുക്കൾക്ക് വിട്ടു നൽകാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. അർജുൻ്റെ സഹോദരൻ അഭിജിതിൻ്റെ ഡി എൻ എ സാമ്പിളാണ് ഒത്തു നോക്കാനായി നൽകിയിരിക്കുന്നത്.
ഭൗതിക ശേഷിപ്പുകൾ കൊണ്ടുവരാൻ വേണ്ട തയ്യാറെടുപ്പുകൾ എല്ലാം കർണാടക സർക്കാർ ഒരുക്കിയിട്ടുണ്ട്. വീടുവരെ കർണാടക പൊലിസ് ആംബുലൻസിനെ അനുഗമിക്കും. അർജുൻ്റെ ഭൗതികദേഹം കേരളത്തിലെ വീട്ടിലെത്തിക്കുന്നതിനു വേണ്ട എല്ലാ ചെലവുകളും കേരള സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.