എം എം ലോറൻസിൻ്റെ സംസ്‌ക്കാരം കുടുംബം തീരുമാനിക്കട്ടെ എന്ന് പാർട്ടി

At Malayalam
1 Min Read

എം എം ലോറൻസിൻ്റെ മരണാനന്തര വിഷയങ്ങൾ വിവാദമാക്കാൻ ഉദ്ദേശമില്ലെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ ബന്ധുക്കൾ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. അതിൽ പാർട്ടിക്ക് പങ്കില്ല. ഭൗതികദേഹം എന്താണ് ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ മക്കളും ബന്ധുക്കളുമാണ് തീരുമാനിക്കേണ്ടത്. അതിൽ പാർടിക്ക് അഭിപ്രായം പറയേണ്ടുന്ന കാര്യമില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പാർട്ടി നേതാക്കൾക്ക് നൽകുന്ന അന്തിമോപചാരം എന്ന നിലയിൽ മുദ്രാവാക്യം വിളിക്കാറുണ്ട്. അതു മാത്രമാണ് ഇന്നലെ പാർടി അവിടെ ചെയ്തതും.

എം എം ലോറൻസിൻ്റെ മൃതദേഹം പൊതു ദർശനത്തിനു വച്ച ടൗൺഹാളിൽ മകൾ ആശയും സഹോദരനും തമ്മിലുള്ള പൊരുത്തക്കേടുകൾ മറനീക്കി പുറത്തു വന്നിരുന്നു. ഭൗതികദേഹത്തിനു മുകളിൽ കൈ ചുറ്റി പിടിച്ച് പിതാവിനെ ആചാരപ്രകാരം പള്ളിയിൽ അടക്കണമെന്ന് ആവശ്യപ്പെട്ട ആശ ചുറ്റും നിന്ന് മുദ്രാവാക്യം വിളിച്ച പാർടിപ്രവർത്തകരോട് കയർത്തു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മകൻ എം എൽ സജീവൻ പറയുന്നത് ഭൗതിക ദേഹം മെഡിക്കൽ കോളജിൽ പഠനാവശ്യത്തിന് കൈമാറണമെന്ന് പിതാവ് പറഞ്ഞിരുന്നതായാണ്. ഇക്കാര്യത്തിലാണ് ഇന്നലെ ഇരുവരും തമ്മിൽ വാക്കുതർക്കവും തുടർന്ന് നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായതും എന്നാൽ ബന്ധുക്കൾ ഇടപെട്ട് വിഷയം ശാന്തമാക്കുകയായിരുന്നു.

ആശ നൽകിയ ഹർജി പരിഗണിച്ച് ഭൗതിക ദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി നിർദേശം നൽകിയിരിക്കുകയാണ്. അപ്രകാരം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുമുണ്ട്. സംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടി ഇടപെടില്ലെന്നും അക്കാര്യങ്ങൾ കുടുംബക്കാർ തീരുമാനിച്ചോട്ടെ എന്ന നിലപാട് പാർടി സ്വീകരിച്ചതോടെ ഇനി എം എം ലോറൻസിൻ്റെ ഭൗതികദേഹ സംസ്ക്കാര ചടങ്ങുകൾ എങ്ങനെ വേണമെന്നത് കുടുംബം തീരുമാനിക്കേണ്ടതായി മാറി.

Share This Article
Leave a comment