എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമാണ് എന്ന ഡി ജി പി ഷെയ്ഖ് ദേർവേഷ് സാഹിബിൻ്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുത്തേക്കും. അനധികൃത സ്വത്ത് സമ്പാദനം എ ഡി ജി പി നടത്തിയിട്ടുണ്ടന്ന പി വി അൻവർ എം എൽ എ യുടെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേണമെന്ന് ഡി ജി പി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് ഡെൽഹിയിലായിരുന്ന മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്.
പൊലിസിലെ രഹസ്യ വിവരങ്ങൾ ചോർന്ന് പി വി അൻവറിന് കിട്ടിയ സാഹചര്യം എങ്ങനെയെന്ന് ഡി ജി പി ഇൻ്റലിജൻസിനോട് വിശദ റിപ്പോർട്ടും ചോദിച്ചിട്ടുണ്ട്. രഹസ്യങ്ങൾ ചോർന്നതിൽ പൊലിസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടന്ന് തന്നെയാണ് കരുതുന്നത്. സംശയമുള്ള രണ്ട് എസ് പി മാരും ഒരു ഡി വൈ എസ് പി യും നിരീക്ഷണത്തിലുമാണ്.
പൊലിസ് ആസ്ഥാനത്തെ രഹസ്യരേഖ പി വി അൻവർ പുറത്തു വിട്ടിട്ടും പൊലിസിൻ്റെ ഭാഗത്തു നിന്നും ഒരു നടപിടിയും ഇതുവരേയും ഉണ്ടായിട്ടില്ല. ആദ്യം ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥൻ അയച്ച റിപ്പോർട്ടാണ് ചോർന്നത്. ക്രൈം ബ്രാഞ്ച് യൂണിറ്റിൽ നിന്നും ആസ്ഥാനത്തേക്ക് കൈമാറിയ രേഖയാണ് ചോർന്ന് എം എൽ എയുടെ കയ്യിലെത്തിയത്.