തമിഴ്നാട്ടിൽ നിന്നും തനിക്കു കേരള ലോട്ടറിയുടെ 10 കോടി രൂപ സമ്മാനം അടിച്ചു എന്നവകാശപ്പെട്ട് തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ വന്ന തിരുനൽവേലി സ്വദേശിയായ സെൽവരാജിൻ്റെ നാട്ടിലെ വീട്ടിൽ തെളിവെടുപ്പിനായി എത്തിയ കേരള പൊലീസ് കണ്ണുതള്ളി നിന്നതായി വിവരം. ഒറിജിനൽ തോറ്റു പോകുന്ന തരത്തിലുള്ള വ്യാജ ലോട്ടറികളാണ് സെൽവരാജ് സ്വന്തം വീട്ടിൽ തയ്യാറാക്കിക്കൊണ്ടിരുന്നത്.
പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്വന്തം ലാപ്ടോപ്പിലാണ് സെൽവരാജ് വ്യാജൻ അടിച്ചു കൊണ്ടിരുന്നത്. കളർ പ്രിൻ്റ് എടുത്താണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. പ്രിൻ്ററും സ്കാനറുമൊക്കെ പൊലിസ് എടുത്തു. ലോട്ടറി അച്ചടിക്കുന്ന അതേ കടലാസു തന്നെയാണ് സെൽവരാജ് പ്രിൻ്റ് എടുക്കാൻ ഉപയോഗിച്ചിരുന്നത്. ബാർകോഡും കൃത്യമായിരുന്നു.
ടിക്കറ്റു വാങ്ങിയവരിൽ ചിലർ സമ്മാനത്തുക വാങ്ങാൻ എത്തില്ല. ആ നമ്പറുകൾ അറിയിപ്പുകളിൽ നിന്നും കണ്ടെടുത്ത് അതേ നമ്പറുകളിൽ വ്യാജ ടിക്കറ്റടിച്ചാണ് സെൽവരാജ് തട്ടിപ്പു നടത്തിയിരുന്നത്. മൺസൂൺ ബമ്പർ അടിച്ചത് തനിക്കാണെന്നും സമ്മാനം വേണമെന്നും ആവശ്യപ്പെട്ടാണ് സെൽവരാജ് കേരള ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്.