സി പി എം ജനറൽ സെക്രട്ടറിയുടെ ചുമതല താത്ക്കാലികമായി ഒരാൾക്കു നൽകുന്നതിനെ സംബന്ധിച്ച് അടുത്ത ആഴ്ച ചർച്ച ചെയ്യുമെന്ന് പാർട്ടി കേന്ദ്രങ്ങൾ. അന്തരിച്ച സീതാറാം യെച്ചൂരിക്കു പകരം പോളിറ്റ് ബ്യൂറോയിലെ ഒരംഗത്തിനു താത്ക്കാലികമായ ചുമതലയേ നൽകുന്നുള്ളു. പാർടി കോൺഗ്രസിൽ മാത്രമാകും പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. നിലവിൽ മുതിർന്ന അംഗമായുള്ളത് വൃന്ദ കാരാട്ട് ആണ്. പക്ഷേ സി പി എം ൽ പ്രായ പരിധി ഉള്ളതിനാൽ അടുത്ത സമ്മേളനത്തിൽ അവർ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞേക്കും.
ജനറൽ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല നൽകാനായി കേരളത്തിൽ നിന്നും എം എ ബേബി, എ വിജയ രാഘവൻ എന്നിവരുടെ പേരുകൾക്കും സാധ്യതയുള്ളതായി കേൾക്കുന്നുണ്ട്. എന്നാൽ ഒരാഴ്ച കഴിഞ്ഞേ ഇത്തരം ചർച്ചകളിലേക്കു പോലും പാർടി കടക്കുകയുള്ളുവെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചിട്ടുണ്ട്.
സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് രാവിലെ വസന്ത് കുഞ്ചിലെ അദ്ദേഹത്തിൻ്റെ വസതിയിലേക്ക് കൊണ്ടു പോകും. അവിടെയാകും ഇന്നത്തെ പൊതു ദർശനം. നാളെ രാവിലെ 11 മുതൽ 3 വരെ എ കെ ജി ഭവനിൽ ആണ് പൊതു ദർശനത്തിന് വയ്ക്കുക. ശേഷം വിലാപയാത്രയായി എയിംസിലെത്തി യെച്ചൂരി ആവശ്യപ്പെട്ടിരുന്ന പോലെ ആശുപത്രി അധികൃതർക്ക് മൃതദേഹം കൈമാറും.