പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ട്രെയിൻ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. മധുരനഗർ റയിൽ പാളത്തിലൂടെ മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തുന്നതിനിടെ പെട്ടന്ന് അതേ പാളത്തിലൂടെ അതിവേഗത്തിൽ തീവണ്ടി കടന്നുവരികയായിരുന്നു. റയിൽ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന ട്രാക്കിൽ കാൽനടക്കാർക്ക് യാത്രയ്ക്കുള്ള സൗകര്യമുണ്ടായിരുന്നില്ല.
ട്രെയിൻ അതേ ട്രാക്കിലൂടെ വരുന്നതു കണ്ട് സുരക്ഷാ ജീവനക്കാർ പെട്ടന്ന് മുഖ്യമന്ത്രിയെ ഒരു അരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു. മുഖ്യമന്ത്രിയും സംഘങ്ങളും നിൽക്കുന്നതിന് സെൻ്റിമീറ്റർ വ്യത്യാസത്തിൽ ട്രെയിൻ കടന്നു പോവുകയും ചെയ്തു. കനത്ത മഴയിൽ ആന്ധ്രപ്രദേശിൻ്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് ചന്ദ്രബാബു നായിഡു മേഖലയിൽ എത്തിയത്.