മലപ്പുറം എടവണ്ണയിൽ അഡിഷണൽ സബ് ഇൻസ്പെക്ടർ ശ്രീകുമാർ ആത്മഹത്യ ചെയ്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ശ്രീകുമാറിൻ്റെ സുഹൃത്ത് നാസർ പറയുന്നു. താൻ കടുത്ത ബുദ്ധിമുട്ടിലാണന്നും സേനയിൽ നിന്ന് വലിയ സമ്മർദം നേരിടുകയാണെന്നും മരിക്കുന്നതിനു തലേ ദിവസം ശ്രീകുമാർ തന്നോട് പറഞ്ഞതായാണ് നാസർ പറയുന്നത്. 2021 ൽ ആണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്.
മുൻ പൊലിസ് മേധാവിയായ സുജിത് ദാസാണ് തന്നെ ബുദ്ധിമുട്ടിച്ചിരുന്നതെന്ന് ശ്രീകുമാർ പറഞ്ഞതായാണ് നാസർ പറയുന്നത്. കസ്റ്റഡിയിലെടുക്കുന്നവരെ അതി ക്രൂരമായി മർദ്ദിക്കുന്നതിന് മേധാവി നിർദേശം നൽകുമായിരുന്നെന്നുo വഴങ്ങിയില്ലെങ്കിൽ അവധി നൽകാതെയും സ്ഥലം മാറ്റിയും ഉപദ്രവിക്കുമെന്നും ശ്രീകുമാർ തന്നോട് പറഞ്ഞതായി നാസർ പറയുന്നു.
ശ്രീകുമാർ ആത്മഹത്യ ചെയ്ത ദിവസം ശ്രീകുമാറിൻ്റെ ഡയറിയിൽ നിന്ന് കുറച്ചു പേജുകൾ പൊലിസുകാർ അടർത്തി മാറ്റിയതായി നാസർ ആരോപിക്കുന്നു. താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ ശ്രീകുമാർ അതിൽ എഴുതിയിട്ടുണ്ടാവാമെന്നും ആ പേജുകളാണ് പൊലിസ് കൊണ്ടുപോയതെന്നുമാണ് നാസർ പറയുന്നത്.
