തോക്ക് ലൈസൻസിന് അപേക്ഷ നൽകി പി വി അൻവർ എം എൽ എ. തൻ്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാൽ തോക്ക് ലൈസൻസ് നൽകണമെന്നുമാണ് കളക്ടർക്ക് എം എൽ എ നൽകിയ അപേക്ഷയിൽ പറയുന്നത്. മലപ്പുറം കളക്ടറേറ്റിൽ എത്തിയാണ് എം എൽ എ അപേക്ഷ നൽകിയത്.
പൊലിസ് സെക്യൂരിറ്റി ഉണ്ടല്ലോ, പിന്നെന്തിനാണ് തോക്ക് ലൈസൻസ് എന്ന ചോദ്യത്തിന്, അത് താൻ മാനേജ് ചെയ്തോളാം എന്നായിരുന്നു എം എൽ എ മറുപടി നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നുണ്ടെന്ന് പി വി അൻവർ പറഞ്ഞു. സോളാർ കേസും അട്ടിമറിച്ചത് എം ആർ അജിത്കുമാർ ആണെന്നും സ്വർണകള്ളക്കടത്തിൽ മുജീബ് എന്ന വ്യക്തിയാണ് അജിത് കുമാറിൻ്റെ പ്രധാന സഹായി എന്നും എം എൽ എ പറഞ്ഞു.
അജിത് കുമാറിനെതിരേയുള്ള കേസന്വേഷിക്കുന്ന സംഘാംഗങ്ങൾക്ക് തെളിവുകൾ എല്ലാം കൈമാറുമെന്നും അന്വേഷണ സംഘത്തോട് പൂർണമായും സഹകരിക്കുമെന്നും പി വി അൻവർ പറഞ്ഞു. പുറത്തു വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ടന്നും തൽക്കാലം ഇനി ഒന്നും പുറത്തുവിടുന്നില്ലന്നും എം എൽ എ പറഞ്ഞു
