തെക്കേ ഇന്ത്യയിൽ മഴ ശക്തമാകുന്നു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 15 പേരും തെലങ്കാനയിൽ ഒമ്പതു പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കനത്ത മഴയിൽ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ടു സംസ്ഥാനങ്ങളിലെയും റോഡ് – റെയിൽ ഗതാഗതം താറുമാറായി. കനത്ത മഴയും വിജയവാഡ – കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നും ഇന്നു പുറപ്പെടേണ്ടിയിരുന്ന 2648 കൊച്ചുവേളി – കോർബ എക്‌സ്പ്രസ്, 22815 ബിലാസ്പൂർ – എറണാകുളം എക്‌സ്പ്രസ്,
നാലാം തീയതി പുറപ്പെടേണ്ട 22816 എറണാകുളം – ബിലാസ്പൂർ എക്‌സ്‌പ്രസ് എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടർന്ന് സൗത്ത് സെൻട്രൽ റെയിൽവെ വിജയവാഡ ഡിവിഷനിൽ 140 ട്രെയിനുകൾ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചു വിട്ടതായും റെയിൽവെ അറിയിച്ചു. നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന, ദേശീയ ദുരന്തനിവാരണ അതോറിറ്റി രക്ഷാപ്രവർത്തനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇരു സംസ്ഥാനങ്ങളിലുമായി 26 എൻ ഡി ആർ എഫ് സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.