മൂന്നു മാസത്തെ ഇടവേളക്കു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു മുതൽ കൃഷ്ണനാട്ടം തുടങ്ങും. പൂജാദികർമങ്ങളൊക്കെ കഴിഞ്ഞ ശേഷം രാത്രി ക്ഷേത്രത്തിൻ്റെ വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം നടക്കുക. ഗുരുവായൂരിലെ കൃഷ്ണനാട്ട കലാകാരൻമാർക്ക് മൂന്നു മാസക്കാലം അവധിയും വിശ്രമവുമാണ്. അതിനാലാണ് ഇടവേള ഉണ്ടായത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കലാകാരൻമാർക്ക് കച്ച കെട്ടഭ്യാസം, ഉഴിച്ചിൽ എന്നിവ നൽകും. ജൂൺ മാസത്തിലാകട്ടെ അവർക്ക് സമ്പൂർണ വിശ്രമ കാലവുമാണ്. അതിനെല്ലാം ശേഷമാണ് സെപ്റ്റംബർ ഒന്നിന് വീണ്ടും ക്ഷേത്ര നടയിൽ കൃഷ്ണനാട്ടം ആരംഭിക്കുന്നത്.
ഭക്തർക്ക് വഴിപാടായി കൃഷ്ണനാട്ടം നടത്തിക്കാവുന്നതാണ്. സ്വർഗാരോഹണം കഥ അവതരിപ്പിക്കുന്നതിന് 3,300 രൂപയും മറ്റു കഥകൾക്ക് 3,000 രൂപയുമാണ് ചെലവു വരുന്നത്. കൃഷ്ണനാട്ടം ഉള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ നിന്നും ഉച്ചയ്ക്ക് 12 മണി വരെ പണമടച്ച് കളി ശീട്ടാക്കാമെന്ന് ദേവസം ബോർഡ് അധികൃതർ പറഞ്ഞു.