മോഹൻലാൽ ഇന്ന് തിരുവനന്തപുരത്ത് നാലോളം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പ്രധാന പരിപാടി കേരള ക്രിക്കറ്റ് ലീഗിൻ്റെ ലോഞ്ചിംഗ് ആണ്. ഈ പരിപാടിയ്ക്കു ശേഷം മോഹൻലാൻ മാധ്യമങ്ങളെ കാണും എന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് മാധ്യമങ്ങൾക്ക് അറിയിപ്പു നൽകിയിരിക്കുന്നത്.
അതേ സമയം, സമീപകാല സിനിമാ വിവാദങ്ങളിൽ മോഹൻലാൽ ഇന്ന് തിരുവനന്തപുരത്ത് പ്രതികരിയ്ക്കുമെന്ന നിലയിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അടക്കം വലിയ പ്രചാരണം നൽകുന്നുണ്ട്. എന്നാൽ അത്തരം കാര്യങ്ങൾ ഈ പരിപാടിയുടെ വാർത്താ സമ്മേളനത്തിൽ മോഹൻലാൽ പറയാൻ സാധ്യതയില്ല എന്നാണ് ‘അറ്റ് മലയാള’ ത്തിൻ്റെ കണക്കുകൂട്ടൽ. സ്വതവേ മാധ്യമങ്ങളോട് ഇടപഴകുന്നതിൽ എല്ലാ കാലത്തും വിമുഖത കാട്ടാറുള്ള മോഹൻലാൽ ഇവിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചോ തുടർന്നുള്ള വിവാദങ്ങളെപറ്റിയോ മിണ്ടാൻ സാധ്യത വളരെ കുറവാണ് എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.
‘ഇത് മറ്റൊരു ചടങ്ങല്ലേ, ഇവിടെ അതേ പറ്റി ചോദിക്കൂ’ എന്നാവും അദ്ദേഹത്തിൻ്റെ മറുപടി. സ്വാഭാവികമായും ‘മൗനം തടർന്ന് മോഹൻലാൽ ‘ എന്നൊരു ടൈറ്റിൽ ഉച്ചതിരിഞ്ഞ് മാധ്യമങ്ങളിൽ പ്രതീക്ഷിയ്ക്കാം. ഇനി അതല്ല മാധ്യമ പ്രവർത്തകരുടെ ഒരുമിച്ചുള്ള 101 ചോദ്യങ്ങൾക്ക് ഒഴുക്കൻ മട്ടിൽ മോഹൻലാൽ എന്തെങ്കിലും പറഞ്ഞേക്കാം. അങ്ങനെയെങ്കിൽ ‘ ഒഴിഞ്ഞു മാറി മോഹൻലാൽ ‘ എന്നൊരു തലക്കെട്ടിനും സാധ്യതയേറെയാണ്.
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ അറിയിപ്പ് 12 മണിയ്ക്ക് മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ്. എന്തെങ്കിലും പറയുകയാണെങ്കിൽ അതു വാർത്തയാക്കാം. ലാൽ സ്റ്റൈലിൽ പറഞ്ഞാൽ ‘ശരി മോനേ ഉച്ചയ്ക്കു കാണാം’.