ഇത്തവണത്തെ സൗജന്യ ഓണക്കിറ്റ് സപ്ലൈ കോയുടെ വിൽപ്പന ശാലകൾ വഴി നൽകാൻ സർക്കാർ ആലോചിക്കുന്നു. മുൻ കാലങ്ങളിൽ റേഷൻ കടകൾ വഴിയാണ് കിറ്റുകൾ വിതരണം ചെയ്തിരുന്നത്. ഇത്തവണ മഞ്ഞ കാർഡുടമകൾക്കു മാത്രമാണ് കിറ്റു നൽകുന്നത്. അത് ഏകദേശം 5.87 ലക്ഷം മാത്രമേ ഉണ്ടാകു. അതിനാൽ കുറഞ്ഞ എണ്ണം കിറ്റുകൾ റേഷൻ കടകളിൽ എത്തിയ്ക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സപ്ലൈ കോ ഔട്ട്റ്റുകൾ വഴി വിതരണം ചെയ്യാനുള്ള ചർച്ച നടക്കുന്നത്.
റേഷൻ കാർഡുടമകൾക്ക് സപ്ലൈ കോയുടെ മാവേലി സ്‌റ്റോറുകൾ വഴി സബ്‌സിഡി സാധനങ്ങൾ വാങ്ങാനുള്ള സംവിധാനം നിലവിലുണ്ട്. അതിനാൽ കിറ്റു വിതരണവും ഈ വഴി തടസമില്ലാതെ നടക്കും എന്നാണ് വിലയിരുത്തുന്നത്. റേഷൻ കടകൾ വഴി കഴിഞ്ഞ തവണ കിറ്റുകൾ വിതരണം ചെയ്തതിനുള്ള കമ്മിഷൻ പൂർണമായി നൽകിയിട്ടുമില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് പറയപ്പെടുന്നു.