ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലേ, ചലച്ചിത്ര മേഖലയിലെ ലൈംഗികാരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നതോടെ പ്രതിസന്ധിയിലായി ‘അമ്മ’ നേതൃത്വം. ഇന്നലെ ചേരാന്‍ നിശ്ചയിച്ചിരുന്ന എക്‌സിക്യൂട്ടീവ് യോഗം ഇന്നത്തേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നും നടക്കില്ലെന്നാണ് അറിയുന്നത്.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്‍മാരുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. സിദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെ ജോയിൻ്റ് സെക്രട്ടറി ബാബുരാജിനു താൽക്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ അതിനു പിന്നാലെ ബാബുരാജിനെതിരെയും ആരോപണമായി. ഇതിനിടെ , മോഹൻലാൽ, മമ്മൂട്ടിയുമായി പല തവണ ഇക്കാര്യങ്ങൾ സംബന്ധിച്ച് ഫോണിൽ ആശയ വിനിമയം നടത്തിയതായി അറിയുന്നു. മലയാളത്തിലെ രണ്ടു നെടും തൂണുകളായ ഇവർ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ കൂടിയാണ്.
കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ കരുത്തോടെ മുന്നോട്ടു പോകണം എന്ന നിലപാടാണ് ഇരുവരും ചർച്ച ചെയ്തത് എന്നാണ് മനസിലാക്കുന്നത്. പ്രസിഡൻ്റായ മോഹൻലാലിന് എല്ലാ വിധ പിന്തുണയും മമ്മൂട്ടി നൽകിയതായും അറിയുന്നു.