വയനാട് ദുരന്തത്തിനിരയായ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾ എഴുതി തള്ളണമെന്ന് ആവശ്യം ഉയർന്നു. ഈ ആവശ്യവുമായി കുടുബശ്രീ മിഷൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയെ സമീപിച്ചു.
ഉരുൾപൊട്ടലിൽ ഏറെ നഷ്ടങ്ങളുണ്ടായ മുണ്ടക്കൈ , ചൂരൽ മല എന്നിവിടങ്ങളിലായി 685 പേർ അംഗങ്ങളായി 62 അയൽക്കൂട്ട യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇതിൽ 47 അംഗങ്ങൾ ഉരുൾപൊട്ടലിൽ മരിച്ചു. വിവിധ വായ്പകളിലായി ഏകദേശം 3.66 കോടി രൂപയുടെ ബാധ്യത ഈ അയൽകൂട്ട യൂണിറ്റുകൾക്കുണ്ട്.
വിവിധ ക്യാമ്പുകളിലേയ്ക്കു മാറി താമസിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് സംരംഭം ആരംഭിക്കുന്നതിനായി 15 ലക്ഷം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ കമ്യൂണിറ്റി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടായാണ് ഇതനുവദിച്ചത്. പുനരധിവാസം ലഭിയ്ക്കുന്ന പ്രദേശങ്ങളിൽ പുതിയ യൂണിറ്റുകൾ രൂപീകരിച്ച് സംരംഭങ്ങൾ തുടങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുടുംബശ്രീ പ്രവർത്തകർ.