തിരുവനന്തപുരം നഗരത്തിലെ പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നഗരസഭയുടെ കർശന നടപടി തുടരുന്നു. കഴിഞ്ഞ ദിവസം മുട്ടത്തറയിൽ ഓട്ടോറിക്ഷയിൽ കൊണ്ടു വന്ന ചാക്കിൽ കെട്ടിയ മാലിന്യം ഉപേക്ഷിച്ചവരെ കയ്യോടെ പിടിച്ച് നടപടി സ്വീകരിച്ചു. പ്രദേശവാസികളിലാരോ മേയറുടെ മൊബയിൽ നമ്പറിലേയ്ക്ക് ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ അയച്ചു കൊടുത്തതു കൊണ്ടാണ് പ്രതികളെ പിടി കൂടാൻ കഴിഞ്ഞത്.
മുട്ടത്തറയിലെ കല്ലുമൂട് ഭാഗത്തെ ദേശീയ പാതയോരത്തെ ഓടയിലാണ് ഓട്ടോയിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം കൊണ്ട് തള്ളിയത്. ഇതിൻ്റെ ദൃശ്യങ്ങൾ മേയറുടെ ഔദ്യോഗിക മൊബയിൽ നമ്പറായ 9447377477 ൽ ഒരാൾ അയച്ചു നൽകി. തുടർന്ന് സ്പെഷ്യൽ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
മാലിന്യം കൊണ്ടു വന്ന ഓട്ടോ റിക്ഷ കണ്ടെത്തി ഫോർട്ട് പൊലിസിനു കൈമാറി. പ്രതികൾക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന് മേയർ ഫേയ്സ് ബുക്കിലൂടെ അറിയിച്ചു. ഇത്തരത്തിൽ പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെടുകയോ ദൃശ്യങ്ങൾ സി സി ടി വിയിൽ നിന്നു ലഭിയ്ക്കുകയോ ചെയ്താൽ പൊതുജനങ്ങൾ അത് അയച്ചു തരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മേയർ അറിയിച്ചു.