എ വൈ കാർഡുടമകൾക്ക് ഈ വർഷവും ഓണക്കിറ്റ് കിട്ടും. സംസ്ഥാനത്തെ ആറു ലക്ഷം പേർക്ക് കിറ്റ് ലഭിയ്ക്കും. 36 കോടി ചെലവു പ്രതീക്ഷിയ്ക്കുന്നതാണ് പദ്ധതി. 13 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിയ്ക്കവേയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഓണം കേരളത്തിൻ്റെ ആകെ ഉത്സവമാണെങ്കിലും വയനാടിൻ്റെ ദുരവസ്ഥ മുന്നിലുള്ളതിനാൽ ഓണം വാരാഘോഷം വേണ്ട എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളും ഒത്തു കൂടുന്ന ഉത്സവം നാടിൻ്റെ ഐക്യവും സാഹോദര്യവും പ്രതിഫലിപ്പിയ്ക്കുന്നതാണന്നും മുഖ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബർ 6 മുതൽ ജില്ലാ ആസ്ഥാനങ്ങളിലും 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈ കോയുടെ ഓണം ഫെയറുകൾ ഉണ്ടാവും. നിത്യോപയോഗ സാധനങ്ങൾ തടസം കൂടാതെ സപ്ലൈ കോ വഴി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി സ്റ്റോറുകൾ വഴി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.