കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ക്രമസമാധാന നിലയിലുള്ള റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരിയ്ക്കുന്നത്.
ഇ മെയിൽ, ഫാക്സ്, ഫോൺ കോൺ എന്നിവയിലൂടെ കൃത്യമായും സമയം പാലിച്ചും റിപ്പോർട്ടു നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കൊൽക്കത്തയിൽ സംഭവമുണ്ടായ ആർജികർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് കൂട്ടം കൂടാനോ ധർണ നടത്താനോ പ്രതിഷേധ സമരങ്ങൾ നടത്താനോ പാടില്ലെന്ന് കൊൽക്കത്ത പൊലിസ് കർശന നിർദേശം നൽകിയിരിക്കുകയാണ്.പ്രതിഷേധത്തിൽ പങ്കെടുത്ത പലരേയും ഇതിനോടകം പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആർജികർ ആശുപത്രിക്കു നേരേ കല്ലെറിയുകയും ആശുപത്രി അടിച്ചു തകർക്കുകയും ചെയ്ത കേസിൽ പൊലിസ് അറസ്‌റ്റു ചെയ്തവരിൽ പലരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്.