തൃശൂരിൽ നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യ ബസിനു നേരെ അതിക്രമം കാട്ടി യുവാക്കൾ. ബസിൻ്റെ മുൻവശത്തെ ചില്ലിനു നേരേ ഹെൽമറ്റ് വലിച്ചെറിഞ്ഞു. തുടർന്ന് ചില്ലുപൊട്ടി യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് പരിക്കു പറ്റി. ചൂണ്ടൽ – കുറ്റിപ്പുറം ദേശീയ പാതയിൽ പ്രവർത്തിയ്ക്കുന്ന അൻസാർ ആശുപത്രിയ്ക്ക് സമീപത്താണ് യാതൊരു പ്രകോപനവുമില്ലാതെ യുവാക്കൾ ബസിനു നേരേ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബസ് ഓടുന്നതിന് എതിർ ഭാഗത്തുള്ള റോഡിലൂടെ ബൈക്കിൽ വന്ന യുവാക്കൾ ബസ് തടഞ്ഞു നിർത്തി മുൻവശത്തായി ബൈക്കു വച്ചു. കയ്യിലിരുന്ന ഹെൽമറ്റുകൾ കൊണ്ട് ബസിൻ്റെ മുന്നിലെ ചില്ലിൽ ആഞ്ഞടിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ബസിലെ യാത്രക്കാരായിരുന്ന കൂറ്റനാട് സ്വദേശി റസ്‌ല, കോലാടി സ്വദേശി അശ്വതി എന്നിവർക്ക് അക്രമത്തിൽ പരിക്കു പറ്റുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
അക്രമശേഷം യുവാക്കൾ ബൈക്കിൽ കയറി അതിവേഗത്തിൽ ഓടിച്ചു പോവുകയും ചെയ്തു. ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയ യുവാക്കളാണ് ആക്രമണത്തിനു പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. ഇവർ ബാറിനുള്ളിലും അടി പിടിയുണ്ടാക്കിയതായി പറയുന്നു. കുന്നംകുളം പൊലിസെത്തി ബസ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.