കെ എസ് ആര്‍ ടി സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ് നൽകിയത്. 20 കോടി രൂപ സഹായമായും നൽകി.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കെ എസ് ആർ ടി സി എടുത്ത വായ്‌പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ മാസാദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 20 കോടി കൂടി നൽകിയത്. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് നൽകിയത്.