ഓർമയിലെ ഇന്ന്

At Malayalam
1 Min Read

ഓഗസ്റ്റ് – 14

കുൽദീപ് നയ്യാർ

ഇന്ത്യന്‍ മാധ്യമലോകത്തും ദേശീയ രാഷ്ട്രീയത്തിലും ഏറെ ആദരിക്കപ്പെടുന്ന അടിയന്തരാവസ്ഥയെ ധീരമായി വിമർശിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ രാജ്യസഭാംഗവുമാണ് കുൽദീപ് നയ്യാർ.

മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം വാദിച്ച നയതന്ത്രജ്ഞൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. അടിയന്തരാവസ്ഥ കാലത്ത് സർക്കാരിനെതിരായ റിപ്പോർട്ടുകളിലൂടെയാണു നയ്യാർ ഏറെ പ്രശസ്തനായത്.

- Advertisement -

ഭരണകൂടത്തെയും ഭരണാധികാരികളെയും ഭയക്കാത്ത മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ഇപ്പോൾ പാക്കിസ്ഥാനിലുള്ള സിയാൽകോട്ടിൽ 1923 ഓഗസ്റ്റ് 14 ന് ആയിരുന്നു ജനനം. സിയാൽകോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളജ് (സിയാൽകോട്ട്), എഫ് സി കോളജ് (ലാഹോർ), ലോ കോളജ് (ലാഹോർ), മെഡിൽ സ്‌കൂൾ ഒഫ് ജേർണലിസം (യു എസ് എ) എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.

സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ കുൽദീപ് നയ്യാരും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസമാക്കി. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിൽ ഏറെ വേദനിച്ച നയ്യാർ, ഇരുരാജ്യങ്ങൾക്കിടയിലും സൗഹൃദം വളർത്താൻ തന്നാലാവുംവിധം ശ്രമിച്ചു. അന്‍ജാം എന്ന ഉര്‍ദു പത്രത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനങ്ങളുടെ തുടക്കം.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം അക്കാലത്ത് തയ്യാറാക്കിയ ഭരണകൂട വിരുദ്ധ റിപ്പോര്‍ട്ടുകളിലൂടെയാണ് പ്രശസ്തനായത്. പിന്നീട് ഇംഗ്ലീഷ് ദിനപത്രമായ സ്റ്റേറ്റ്സ്മാനിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് ശക്തമായ റിപ്പോർട്ടുകളിലൂടെ ഭരണകൂടത്തെ വിമർശിക്കുകയും അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ദില്ലി പ്രസ് ക്ലബില്‍ നിന്നും ജാഥ സംഘടിപ്പിച്ച കാരണത്താൽ ഇന്ദിര ഗാന്ധിയുടെ ഭരണകൂടം രാജ്യസുരക്ഷ നിയമപ്രകാരം ജയിലിലടക്കുകയും ചെയ്തു.

1990 ൽ ബ്രിട്ടണില ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ടു. 1996- ൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായി. 1997 ഓഗസ്റ്റിലാണു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ‘വരികൾക്കിടയിൽ’ (Between The Lines) എന്ന അദ്ദേഹത്തിന്റെ പ്രതിവാര കോളം ലോകത്തിന്റെ വിവിധ ഭാഷകളിലെ എൺപതോളം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.

Share This Article
Leave a comment