വയനാടിനോടുള്ള കരുതൽ തമിഴ്നാടിനും അവിടത്തെ നമ്മുടെ സഹോദരങ്ങൾക്കും വളരെ പ്രധാനപ്പെട്ടതാണ് എന്ന് അവർ അടിയ്ക്കടി തെളിയിയ്ക്കുന്നു. തമിഴ്നാട് സർക്കാരിനു പുറമേ അവിടത്തെ വലിയ വലിയ സ്ഥാപനങ്ങൾ മുതൽ സ്വകാര്യ വ്യക്തികൾ വരെ കാര്യണ്യത്തിൻ്റെ കൈകൾ വയനാട്ടിലേയ്ക്കു നീട്ടുകയാണ്.
പുതുക്കോട്ടയിലെ മേട്ടുപ്പട്ടി എന്ന കൊച്ചു ഗ്രാമത്തിൽ ഭഗവാൻ എന്ന പേരിൽ ചായക്കട നടത്തുന്ന ശിവകുമാറിനേയും വയനാട് കരയിപ്പിച്ചു. തൻ്റെ അയൽപക്കത്തുള്ള സഹോദരങ്ങളുടെ കണ്ണുനീർ ശിവകുമാറിൻ്റെ ഉള്ളം പൊള്ളിച്ചു. തനിയ്ക്കു എന്തു ചെയ്യാനാകും എന്ന ചിന്തയിൽ നിന്നും ശിവകുമാർ ഒരാശയം തൻ്റെ കസ്റ്റമേഴ്സിൻ്റെ മുന്നിൽ വച്ചു. ഒരു ‘മൊയ് വിരുന്ത് ‘ സംഘടിപ്പിയ്ക്കുകയാണന്നും എല്ലാവരും സഹകരിയ്ക്കണമെന്നും ശിവകുമാർ കടയുടെ മുന്നിൽ ബോർഡ് തൂക്കി.
പിറ്റേന്ന് കടയുടെ പുറത്ത് ശിവകുമാർ ഒരു പെട്ടിവച്ചു. കടയിൽ വന്നവർക്കൊക്കെ ചായ സൗജന്യം. അവരവരുടെ പക്കലുള്ള ഇഷ്ടമുള്ള തുക പെട്ടിയിലിടാം. ഇല്ലെങ്കിലും പരാതിയില്ല. അതിശയിപ്പിക്കുന്ന സഹകരണമാണ് തൻ്റെ സ്ഥിരക്കാരിൽ നിന്ന് കിട്ടിയതെന്ന് ശിവകുമാർ പറയുന്നു. ഒറ്റ ദിവസം കൊണ്ട് 44, 700 രൂപ ശിവകുമാറിന് ലഭിച്ചു. വയനാടിനോടുള്ള കരുതൽ ശിവകുമാറിനെന്നപോലെ ശിവകുമാറിൻ്റെ കസ്റ്റമേഴ്സിനും ഉണ്ടായി. മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക ശിവകുമാർ ഉടൻ കൈമാറും.
42 കാരനായ ശിവകുമാർ നേരത്തേയും ഇത്തരത്തിൽ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. നവജാത ശിശുക്കൾക്ക് എപ്പോഴും ശിവകുമാറിൻ്റെ ഭഗവാൻ ടീ സ്റ്റാളിൽ സൗജന്യമായി പല ഉല്പന്നങ്ങളും നൽകാറുണ്ട്.