തന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്തതിനു ശേഷം ഹാക്കർമാർ 400 യു എസ് ഡോളർ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് എൻ സി പി യുടെ എം പിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ. പാർട്ടി ജനറൽ സെക്രട്ടറി അതിഥി നാൽവഡെയുടെ ഫോണും ഹാക്ക് ചെയ്തിരുന്നു. അതിഥിയോട് ഹാക്കർമാർ 10,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം തരാമെന്ന് സമ്മതിച്ചുകൊണ്ട് അവരുമായി സംസാരിച്ചിരുന്നു. ഹാക്കർമാർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയെന്ന് സുപ്രിയ പറയുന്നു.
തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ രംഗത്തുവന്നത്. ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എക്സിലൂടെയാണ് സുപ്രിയ ആവശ്യപ്പെട്ടത്.
മുൻകരുതലുകൾ സ്വീകരിച്ചിട്ടും വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എം പി പറഞ്ഞിരുന്നു. സംഭവത്തിൽ പൂനെ റൂറൽ പോലീസിലാണ് പരാതി നൽകിയിരിയ്ക്കുന്നത്
