രണ്ടര മാസം മുമ്പ് വളർത്തു നായ മാന്തിയ വീട്ടമ്മ മരിച്ചത് പേ വിഷബാധ മൂലമെന്ന് സംശയം. തിരുവനന്തപുരം ചെന്തിപ്പൂര് ചരുവിളാകത്ത് ജയ്നിയാണ് മരിച്ചത്. 45 വയസായിരുന്നു ജയ്നിയുടെ പ്രായം.
കുറച്ചു നാൾ മുമ്പ് വളർത്തുനായ ജയ്നിയുടെ മകളെ കടിയ്ക്കുകയും ജയ്നിയെ നഖം കൊണ്ട് മാന്തുകയും ചെയ്തിരുന്നു. മകൾക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ്പുമെടുത്തു. ജയ്നിയെ നായ മാന്തിയ വിവരം ആരോടും പറയുകയോ ചികിത്സ തേടുകയോ ചെയ്തില്ല. ഒരു മാസം കഴിഞ്ഞപ്പോൾ നായ ചത്തു പോവുകയും ചെയ്തു.
മൂന്നു ദിവസങ്ങൾക്ക് മുമ്പ് ക്ഷീണം അനുഭവപ്പെട്ട ജയ്നി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അസ്വസ്ഥതകൾ കൂടിയപ്പോൾ ജനറൽ ആശുപത്രിയിലേയ്ക്കും പേ വിഷ ബാധ സംശയിച്ച് മെഡിക്കൽ കോളജിലേക്കും മാറ്റി. തുടർന്ന് ആരോഗ്യ നില വഷളാവുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ആരോഗ്യ വകുപ്പിൻ്റെ നിർദേശ പ്രകാരം സംസ്ക്കാരം നടത്തി.