ആശങ്ക വേണ്ടന്ന് ജിയോളജി വകുപ്പ്

At Malayalam
1 Min Read

വയനാട്ടിൽ ഇന്നലെ ഭൂമിയ്ക്കടിയിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ജിയോളജി വകുപ്പ്. ഇതു സംബന്ധിച്ച വകുപ്പിൻ്റെ റിപ്പോർട്ട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് അധികൃതർ കൈമാറി. വെള്ളത്തിൻ്റെ പുതിയ ഉറവകൾ രൂപപ്പെടുകയോ കിണറുകളിലെയോ മറ്റു ജലാശയങ്ങളിലേയോ വെള്ളം കലങ്ങിയതായോ കാണുന്നില്ല. അതിനാൽ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

ഇന്നലെ ( വെള്ളി) രാവിലെയാണ്, ഉരുൾപൊട്ടലിൻ്റെ വേദനിയ്ക്കുന്ന മുറിപ്പാടുമായി നിൽക്കുന്ന വയനാടിനു മേൽ ആശങ്കയുടെ വെള്ളിടി വീഴ്ത്തി അമ്പലവയൽ, നെൻമേനി പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലും വൈത്തിരി താലൂക്കിൽപ്പെട്ട സുഗന്ധഗിരിയിലും ഭൂമിയ്ക്കടിയിൽ നിന്നും വലിയ ശബ്ദം ഉണ്ടായത്. പരിഭ്രാന്തരായ നാട്ടുകാർ ജില്ലാ ഭരണകൂടത്തെ വിവരമറിയിയ്ക്കുകയും അധികൃതർ എത്തി ചില സ്ഥലങ്ങളിൽ നിന്ന് സ്ഥലവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. വിഷയത്തിൽ ജിയോളജിസ്റ്റുകളോട് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ഭൂകമ്പവുമായി ഈ ശബ്ദത്തിനോ പ്രകമ്പനത്തിനോ സാമ്യമില്ലെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ സ്ഥാന ചലനം വന്ന വലിയ പാറകൾ കൂടുതൽ താഴേയ്ക്ക് ചരിയുന്നതിൻ്റെ പ്രകമ്പനമാകാമിത്. അല്ലെങ്കിൽ വെള്ളം കയറിയ പാറക്കൂട്ടങ്ങൾ കൂടുതൽ സ്ഥിരതയുള്ള വിടവുകളിലേക്ക് തെന്നി മാറി ഉറയ്ക്കുന്ന സ്വാഭാവികമായ പ്രതിഭാസത്തിൻ്റെ പ്രതിഫലനമാകാമെന്നും അവർ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടേയും റിപ്പോർട്ട് അനുസരിച്ച് വയനാട്ടിലുണ്ടായ ശബ്ദങ്ങൾ ഭൂകമ്പവുമായി ബന്ധമില്ലാത്തവ തന്നെയാണെന്ന നിഗമനം പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

- Advertisement -
Share This Article
Leave a comment