കേരളം ഒറ്റയ്ക്കാവില്ലെന്ന് പ്രധാനമന്ത്രി

At Malayalam
1 Min Read

വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിനു സാധ്യമായതെല്ലാം ചെയ്യുമെന്നും ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കാവില്ലെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ച ശേഷം വയനാട് കളക്ടറേറ്റിലെത്തി അവലോകന യോഗത്തിൽ സംസാരിയ്ക്കവേയാണ് നരേന്ദ്രമോദി ഇപ്രകാരം പറഞ്ഞത്.

നാശനഷ്ടങ്ങൾ ഉൾപ്പെടുത്തി കേന്ദ്രത്തിന് വിശദമായ ഒരു മെമോറാണ്ടം സമർപ്പിക്കാൻ പ്രധാനമന്ത്രി കേരളത്തോട് നിർദേശിച്ചു. ദുരന്തത്തിൻ്റെ ബുദ്ധിമുട്ടുകൾ തനിയ്ക്ക് നന്നായി മനസിലാകും, താൻ ഒരുപാട് ദുരന്തങ്ങൾ നേരിട്ട് കണ്ടിട്ടുമുണ്ട്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ സംരക്ഷണം നമ്മുടെ ബാധ്യയാണെന്നും മോദി ഓർമിപ്പിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്രം സംസ്ഥാനത്തോട് വളരെ ഉദാരമായ സമീപനം സ്വീകരിയ്ക്കുമെന്നും പണമില്ലാത്തതു കൊണ്ട് ദുരിതബാധിതരുടെ പുനരധിവാസത്തിനു തടസമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കണ്ണൂരിൽ നിന്നും പ്രധാനമന്ത്രി കൽപ്പറ്റയിലെ സ്കൂൾ മൈതാനക്ക് ഹെലികോപ്ടറിൽ വന്നിറങ്ങിയ ശേഷം റോഡു മാർഗം ചൂരൽ മലയിലെത്തി. അതിനു മുമ്പ് വ്യോമസേനയുടെ ഹെലികോപ്ടറിൽ ആകാശ നിരീക്ഷണം നടത്തിയിരുന്നു. പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. സൈന്യം നിർമിച്ചു ബെയ്ലി പാലത്തിലൂടെ അദ്ദേഹം നടക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രധാന മന്ത്രി ദുരിതബാധിതരെ നേരിട്ട് കാണുകയും ചെയ്തിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ വി വേണു തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. തുടർന്ന് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയി. അവിടെ നിന്ന് ഡെൽഹിയിലേക്ക് മടങ്ങി.

- Advertisement -
Share This Article
Leave a comment