ഇംഗ്ലണ്ടിൽ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർ എന്ന പേരിൽ കോഴിക്കോട് സ്വദേശിയായ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. വിലയേറിയ സ്നേഹ സമ്മാനങ്ങൾ അയച്ചു തരും എന്ന് വാട്സ് ആപ് ചാറ്റിലൂടെ യുവതിയെ അറിയിച്ചാണ് തട്ടിപ്പു നടത്തിയത്.താൻ ലണ്ടനിൽ പ്രാക്ടിസ് ചെയ്യുന്ന ഏറെ തിരക്കുള്ള ഡോക്ടർ മാർക് വില്യംസാണന്നും നിങ്ങളുടെ പ്രൊഫൈൽ കണ്ട് താത്പര്യം തോന്നിയതു കൊണ്ടാണ് വിളിയ്ക്കുന്നതെന്നുമാണ് യുവതിയോട് പറഞ്ഞിരുന്നത്.
ചാറ്റിൽ വിശ്വാസം തോന്നിയ യുവതി ‘ഡോക്ടർ’ ആവശ്യപ്പെട്ട ഒന്നരലക്ഷത്തോളം രൂപ അയച്ചു കൊടുക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ നിന്നും യുവതിയുടെ പേരിൽ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങൾ താൻ അയയ്ക്കുന്നതായി വാട്സ് ആപ് ചാറ്റിൽ പറഞ്ഞു. പിന്നാലെ സമ്മാനങ്ങളുടെ ഫോട്ടോയും അയച്ചു കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് കുറിയർ സർവീസിൽ നിന്ന് എന്ന രീതിയിൽ ഒരു ഫോൺ കോളെത്തി. വിലയേറിയ സാധനങ്ങൾ ഇംഗ്ലണ്ടിൽ നിന്നെത്തിയതായും മുപ്പത്തിഅയ്യായിരം രൂപ ഉടൻ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുവതി പണം ആവശ്യപ്പെട്ട അക്കൗണ്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. പിന്നാലെ വിവിധ ഫീസുകൾ എന്ന നിലയിൽ പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പണവും നൽകിക്കൊണ്ടിരുന്നു.
ഏകദേശം ഒന്നര ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും ചോദിച്ചപ്പോൾ സംശയം തോന്നിയ യുവതി പൊലിസിൽ പരാതിപ്പെട്ടു. പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് തട്ടിപ്പ് യുവതി തിരിച്ചറിയുന്നത്.
നാദാപുരം പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. മേഖലയിൽ നിരവധി പേർ ഇത്തരം തട്ടിപ്പുകൾക്കിരയായതായും പൊലിസ് പറഞ്ഞു. പല തവണ ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ചതിക്കുഴികളിൽ വീഴുന്നത് ദൗർഭാഗ്യകരമാണ്.