കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ആറു വയസുള്ള കുട്ടിയെ അനുപമയുടെ അച്ഛൻ പത്മകുമാറും അമ്മ അനിതകുമാരിയും അനുപമയും ചേർന്ന് തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതിയാണ് അനുപമ.
സ്കൂളിൽ നിന്നും സഹോദരനൊപ്പം വീട്ടിലേക്ക് നടന്നു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലിസും നാട്ടുകാരും നാലുപാടും അന്വേഷിക്കുന്നതിനിടെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് ഒളിവിൽ പോവുകയുമായിരുന്നു. സാമ്പത്തികമായി ഉണ്ടായ വൻ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ കുഞ്ഞിനെ കരുവാക്കി മാതാപിതാക്കളോട് വിലപേശി പണം തട്ടുകയായിരുന്നു കുടുംബത്തിൻ്റെ ഉദ്ദേശം എന്ന് പിടിയിലായ ശേഷം ഇവർ പൊലിസിനോട് പറഞ്ഞിരുന്നു.
അനുപമയും അമ്മ അനിതകുമാരിയും തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലും പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലുമാണ്. ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് അനുപമ കൊല്ലം ഒന്നാം ക്ലാസ് അഡിഷണൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അത് നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടാകും എന്ന പ്രോസിക്യൂഷൻ വാദത്തിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
തൻ്റെ പഠനാവശ്യങ്ങൾക്കായി ജാമ്യം നൽകണമെന്നതായിരുന്നു അനുപമയുടെ പുതിയ ജാമ്യ ഹർജിയിലെ ആവശ്യം. കോടതി അത് അംഗീകരിച്ച് ഉപാധികളോടെയാണ് ഇപ്പോൾ അനുപമയ്ക്ക് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. നിരവധി ഫോളേവേഴ്‌സും മികച്ച വരുമാനവുമുള്ള വ്‌ളോഗറായിരുന്നു അനുപമ പത്മൻ.