സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്.
നിലവിൽ ലഭിക്കുന്ന മരുന്ന് ആഴ്ചയില്‍ രണ്ട് ദിവസമാണ് കുത്തിവയ്ക്കുന്നത്. എന്നാൽ ഈ പുതിയ മരുന്ന് മാസത്തില്‍ ഒരിക്കല്‍ കുത്തിവച്ചാല്‍ മതിയാകും. മാത്രമല്ല നേരത്തെയുള്ള മരുന്ന് ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് കഠിനമായ വേദന അനുഭവപ്പെടുമായിരുന്നു. എമിസിസുമാബ് കുത്തിവയ്ക്കുമ്പോള്‍ കാര്യമായ വേദനയുണ്ടാവില്ല എന്നതും സവിശേഷതയാണ്.
ആഴ്ചയില്‍ രണ്ട് ദിവസം, കുട്ടികളുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ ജോലി എന്നിവ മാറ്റിവച്ചു കുത്തിവയ്പ് എടുക്കാന്‍ ആശുപത്രികളില്‍ എത്തണം. ഇത് മാസത്തില്‍ ഒരു ദിവസമായി കുറയുന്നതും എല്ലാവർക്കും വലിയ ആശ്വാസമാകും. ആശധാര എന്ന സംസ്ഥാന സർക്കാർ പദ്ധതിയിലൂടെയാണ് സൗജന്യമായി ഈ കുത്തിവയ്പു നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുന്നൂറോളം കുട്ടികള്‍ക്ക് എമിസിസുമാബ് മരുന്നിൻ്റെ പ്രയോജനം ലഭിക്കും.