ഡെൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മൂന്നു കുട്ടികൾ ഇതുവരെ മരിച്ചു. ബേസ്മെൻ്റിൽ ഏഴടിയോളം ഉയരത്തിൽ വെള്ളം കയറി ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്.
സംഭവത്തിൽ ഈ അക്കാദമിയുമായി ബന്ധമുള്ള രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ സേന, വെള്ളം കയറിയ കെട്ടിടത്തിൽ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. ഇല്ലെങ്കിൽ മരണസംഖ്യ ഇനിയും ഉയർന്നേനെ. അക്കാദമിയുടെ ലൈബ്രറിയാണ് ബേസ്മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. വെള്ളം കയറിയ സമയത്ത് മുപ്പതോളം കുട്ടികൾ ലൈബ്രറിയിൽ ഉണ്ടായിരുന്നതായും അതിൽ മൂന്നു പേരാണ് മരിച്ചതെന്നും ഫയർഫോഴ്സ് വക്താവ് അറിയിച്ചു.
ചീഫ് സെക്രട്ടറിയോട് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡെൽഹി സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഉന്നത തല അന്വേഷണം നടത്താനും നിർദേശിച്ചു. ഡെൽഹിയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയിലാണ് ദുരന്തമുണ്ടായത്.