ഇൻകം ടാക്സ് ഓഫിസർ, ഐ എസ് ആർ ഒ യിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നീ തസ്ഥികകളിൽ ജോലി ചെയ്യുന്നതായി വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കിയും നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കുകയും ചെയ്ത കാസർഗോഡ് ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രശേഖരൻ ഒടുവിൽ പൊലിസിൻ്റെ പിടിയിലായി. പൊലിസുകാർ ഉൾപ്പടെ നിരവധി പേർ ഹണിട്രാപ്പിലും അല്ലാതെയും തട്ടിപ്പിന് ഇരയായതായാണ് വിവരം.
ചിലർക്കൊക്കെ ശ്രുതി വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയതായും വിവരമുണ്ട്. ഐ എ എസ് വിദ്യാർഥിനി ചമഞ്ഞും തട്ടിപ്പു നടത്തിയിരുന്നു. ഇൻസ്റ്റഗ്രാമായിരുന്നു യുവതിയുടെ തട്ടിപ്പിൻ്റെ പ്രധാന കേന്ദ്രം. ഒരു ലക്ഷം രൂപയും ഒരു പവൻ തൂക്കമുള്ള മാലയും ഒരു യുവാവിൽ നിന്നും വിവാഹ വാഗ്ദാനം നൽകി തട്ടിച്ച കേസിലാണ് ഇപ്പോൾ ശ്രുതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിനു പിന്നാലെ നിരവധി പേരാണ് ശ്രുതിയുടെ തട്ടിപ്പിന് ഇരയായതായി കാണിച്ച് പരാതിയുമായി എത്തുന്നതന്ന് പൊലിസ് പറയുന്നു.
നേരത്തേ സമാനമായ രീതിയിൽ ഒരു യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ ശ്രുതി വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ പീഡന കേസിൽ യുവാവിനെ ശ്രുതി കുടുക്കുകയായിരുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, തൃശൂർ ജില്ലകളിലായാണ് യുവതി നരവധി പേരെ പറ്റിച്ചത്. യുവതിയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ തട്ടിപ്പുകൾ പുറത്തു വരു എന്നാണ് പൊലിസ് പറയുന്നത്.
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ശ്രുതി ആ വിവരങ്ങളൊക്കെ മറച്ചു വച്ചു കൊണ്ടാണ് യുവാക്കളെ വലയിലാക്കിയിരുന്നത്. തനിയ്ക്കെതിരെ പൊലിസ് കേസെടുത്ത വിവരമറിഞ്ഞ യുവതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി അപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ശ്രുതിയെ ഉടുപ്പിയിലെ ഒളി സങ്കേതത്തിൽ നിന്നാണ് പൊലിസ് പിടികൂടിയത്.