ഓർമയിലെ ഇന്ന് :ജൂലൈ 25: കരമന ജനാർദനൻ നായർ

At Malayalam
2 Min Read

ശരീര ഭാഷയുടെയും ശബ്ദ വിന്യാസത്തിന്റെയും തനതായ ശൈലിയിലൂടെ മലയാളിയുടെ അഭിനയ സങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞ, ഇന്നും ജനമനസുകളില്‍ ജീവിക്കുന്ന മലയാള സിനിമയിലെ അതുല്യ പ്രതിഭകളിലൊരാളാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍.

1981ല്‍ എലിപ്പത്തായം എന്ന സിനിമയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളിക്ക് പരിചയപ്പെടുത്തിയത് ജന്മി സമ്പ്രദായത്തിന്റെ കാലഹരണപ്പെട്ട രാഷ്ട്രീയത്തിനൊപ്പം കരമനയെ കൂടിയായിരുന്നു. വെള്ളിത്തിരയിലെ ആ ജന്മിത്തറവാട്ടിലൂടെ അടൂര്‍ മലയാളിക്ക് നല്‍കിയത് അനശ്വരനായ ഒരു നടനെയും കൂടിയായി.

മറക്കാനാകാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച രാമസ്വാമി ജനാർദ്ദനൻ നായർ 1936 ജൂലൈ 25 ന് തിരുവനന്തപുരം കരമനയില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗവി അമ്മയുടെയും മകനായി ജനിച്ചു. പഠനകാലത്ത് തന്നെ ആകാശവാണിയിലും റേഡിയോ നാടക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി. പ്രോവിഡന്റ്സ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരം ആകാശവാണിയിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും പങ്കെടുത്തു. പിന്നീടാണ് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്നത്.

അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന ചിത്രത്തിലെ നായകനായിരുന്നു കരമന ജനാർദ്ദനൻ നായർ. കാലഘട്ടത്തിലെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഫ്യുഡലിസത്തിൽ അഭിരമിക്കുന്ന നിഷ്ക്രിയനായ ഉണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു. ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ കരമന വൈകി വന്ന വെളിച്ചം, നിന്റെ രാജ്യം വരുന്നു തുടങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല ശ്രദ്ധേയമായ നാടകങ്ങളിലും അഭിനയിച്ചു. തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു.

- Advertisement -

മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, തുടങ്ങി ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 1999 ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ് ഐ ആർ ആയിരുന്നു അവസാന ചിത്രം. 2000 ഏപ്രിൽ 24-ന് അന്തരിച്ചു. മകൻ സുധീർ കരമനയും നടനാണ്. അദ്ദേഹം നമ്മളെ വിട്ടുപോയിട്ട് ഇത്രയും വർഷമായിട്ടും നമുക്ക് സമ്മാനിച്ച ഒരു പിടി കഥാപാത്രങ്ങളിലൂടെ ഓർമകളിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു.

അഭിനയിച്ച ചില ചിത്രങ്ങൾ – മതിലുകൾ, മറ്റൊരാൾ, ദശരഥം, സ്ഫടികം, മാലയോഗം, മഴവിൽക്കാവടി, ദിനരാത്രങ്ങൾ, വെള്ളാനകളുടെ നാട്, പട്ടണപ്രവേശം, കമ്മീഷണർ.

Share This Article
Leave a comment