രാത്രി ‘രണ്ടെണ്ണം വിട്ടിട്ട് ‘ പുനലൂരിൽ ബസ് കാത്തുനിന്ന തെന്മല സ്വദേശി ബിനീഷിന് ഭയങ്കര ബോർ അടിച്ചു തുടങ്ങി. എത്രയെന്നു കരുതിയാ ബസും കാത്തു നിൽക്കുന്നത്. രണ്ട് റൗണ്ട് സ്റ്റാൻ്റിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന ബിനീഷിൻ്റെ കണ്ണ് വെറുതേ റോഡ് സൈഡിൽ പാർക്കു ചെയ്തിരുന്ന കെ എസ് ആർ ടി സി വക ബസിൽ ഉടക്കി.
നേരേ ബസിൻ്റെ ഡ്രൈവിംഗ് സീറ്റിൽ കയറി സ്റ്റർട്ട് ചെയ്തു. ഫസ്റ്റ് ഗിയറിട്ട് “പ്രാർത്ഥിച്ച്’വണ്ടി മുന്നോട്ടെടുത്തു. ആഹാ എന്തു രസം. നേരേ മുന്നിൽ കണ്ട റോഡിലൂടെ വച്ചു കാച്ചി. പുനലൂർ തൂക്കുപാലത്തിനു സമീപത്തായുള്ള വലിയ പാലത്തിലൂടെ അതാ വരുന്നു വെട്ടവും വെളിച്ചവുമില്ലാതെ ബിനീഷ് ഡ്രൈവർ ഓടിയ്ക്കുന്ന ആനവണ്ടി.
വെറുതേ റോഡിൽ കിടന്ന പൊലിസുകാർക്ക് സംഭവത്തിൽ ഒരു പന്തി കേടുതോന്നി. കൈകാണിച്ചു. എവിടെ നിർത്താൻ. സംഗതിയിൽ വശ പിശകു മണത്ത യേമാൻമാർ ആനവണ്ടിക്കു പിറകേ വിട്ടു. പിന്നെ അമാന്തിച്ചില്ല. പിടിച്ചു , നിർത്തി, ബിനീഷ് ഡ്രൈവറെ പൊക്കി. വിശദമായി ചോദ്യം ചെയ്യേണ്ടി വന്നില്ല ബിനീഷ് കാര്യങ്ങൾ പറയാൻ. കാത്തു നിന്നു, വണ്ടി വന്നില്ല, ആർക്കും ചേതമില്ലല്ലോ? പൊതു മുതലല്ലേ എന്നായി ബിനിഷ്. വാഹനമോഷണം നടന്നതായി കെ എസ് ആർ ടി സി ഔദ്യോഗിക പരാതി നൽകി. മദ്യലഹരിയാണോ മറ്റെന്തെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന് പൊലിസ് അന്വേഷണം തുടങ്ങിയതായാണ് വിവരം