ഉമ്മൻ ചാണ്ടിയുമായി ഏതെങ്കിലും രീതിയിൽ ഇടപെട്ടിട്ടുള്ളവർക്കൊക്കെ ഒരു ഉമ്മൻ ചാണ്ടി അനുഭവം ഉണ്ടാകും. അത് അദ്ദേഹത്തിൻ്റെ സന്തത സഹചാരികൾ മുതൽ ഏതെങ്കിലും ഒരാവശ്യം സാധിച്ചെടുക്കാൻ ചെന്നവരോ, വഴിയരികിൽ നിന്ന് അദ്ദേഹത്തിനു നേരേ കൈ ഉയർത്തി കാട്ടി അഭിവാദ്യം ചെയ്തവരോ ആരുമായിക്കോട്ടേ, അവർക്കും പറയാനുണ്ടാകും അത്തരത്തിൽ ഒരനുഭവം.
ഉമ്മൻ ചാണ്ടി എന്തായിരുന്നുവെന്നൊന്നും ഇഴ കീറാനല്ല അദ്ദേഹത്തിൻ്റെ ഈ ഒന്നാം ചരമ വാർഷികത്തിൽ ശ്രമിക്കുന്നത്. പതിറ്റാണ്ടുകൾക്കു ശേഷംഉമ്മൻ ചാണ്ടിയില്ലാത്ത കഴിഞ്ഞ ഒരു വർഷത്തെ കേരളം എന്തായിരുന്നു ? കേരളത്തിന് പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചോ? പുതുപ്പള്ളിക്കും പുതുപ്പള്ളിയിലെ അദ്ദേഹത്തിൻ്റെ വീടിനും തലസ്ഥാനത്തെ, ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസിനും എന്തെങ്കിലും സംഭവിച്ചോ?


ഉമ്മൻ ചാണ്ടി എന്നാൽ ആൾക്കൂട്ടമാണ് എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. ആൾക്കൂട്ടത്തിലെ ഓരോരുത്തർക്കും കിട്ടുമായിരുന്നു അദ്ദേഹത്തിൻ്റെ ഒരു ചെവി. എപ്പോഴും അതിൽ, ഒരാൾ എന്തെങ്കിലും ഒരു രഹസ്യം പറയുന്നുണ്ടാവും. ഉമ്മൻ ചാണ്ടി അതീവ ശ്രദ്ധയോടെ അതു കേൾക്കുന്നുമുണ്ടാവും. പിന്നെ വിഷയത്തിനനുസരിച്ചൊരു ഭാവം മുഖത്തു വരും. അടുത്ത നിമിഷാർദ്ധത്തിൽ മറ്റൊരാളുടെ ചുണ്ടുകൾ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാവും. ഇതിനിടയിൽ കീറിപ്പറിഞ്ഞ കൊച്ചു ഡയറിയുടെ ഏതെങ്കിലും ഒരു പുറത്ത് അദ്ദേഹത്തിനു മാത്രം (ആ സിദ്ധി അദ്ദേഹത്തിനു മാത്രമേയുള്ളു ) വായിയ്ക്കാൻ കഴിയുന്ന വിധത്തിൽ എന്തോ കുറിയ്ക്കും, ശരിക്കും അതു കുറിക്കേണ്ടതില്ല അദ്ദേഹത്തിനു ഓർമയുണ്ടാവും.
ഉമ്മൻ ചാണ്ടി മറഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ആൾക്കൂട്ടങ്ങൾക്ക് നടുവിൽ അങ്ങനെ ഒരു നേതാവിനെ കാണാനില്ലാതായി. അത്രയും എളുപ്പത്തിൽ രഹസ്യം പറയാൻ കഴിയുന്ന നേതൃചെവികളും കിട്ടാതായി. ആളെ കൂട്ടാൻ കഴിയുന്ന അഥവാ ആൾകൂട്ടമുണ്ടാക്കാൻ കഴിയുന്ന ആൾ കൂട്ടമാകാൻ കഴിയുന്ന ‘ലീഡർ’ മാരും ഇല്ലാതായി.
ഇതൊക്കെ തന്നെയാണ് കേരളത്തിനും പുതുപ്പള്ളിക്കും പുതുപ്പള്ളി വീടുകൾക്കും സംഭവിച്ചത്. ഉമ്മൻ ചാണ്ടി സ്മൃതികൾക്ക് പ്രണാമം.