വേദിയിൽ, നടൻ ആസിഫ് അലിയെ പരസ്യമായി അപമാനിച്ച് ഗായകനും സംഗീത സംവിധായകനുമായ രമേശ് നാരായണൻ. എം ടി യുടെ ഒമ്പതു കഥകൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരം ‘മനോരഥ’ങ്ങളുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവം.
രമേശ് നാരായണന് പുരസ്കാരം നൽകാൻ സംഘാടകർ ആസിഫ് അലിയെ ക്ഷണിക്കുന്നു. അദ്ദേഹം വേദിയിൽ എത്തി രമേശിനു നൽകാനായി പുരസ്കാരം കയ്യിൽ എടുക്കുന്നു. എന്നാൽ രമേശ് നാരായണൻ ആസിഫ് അലിയെ ശ്രദ്ധിക്കുകയോ മുഖത്തു നോക്കുകയോ ചെയ്യാതെ ദൂരെ ഇരുന്ന സംവിധായകൻ ജയരാജിനെ കൈകാട്ടി വിളിച്ചു വരുത്തി ആസിഫ് അലിയുടെ കയ്യിൽ നിന്ന് മൊമൻ്റോ എടുത്ത് ജയരാജിൻ്റെ കയ്യിൽ കൊടുത്ത് തിരികെ ജയരാജിൽ നിന്ന് അത് ഏറ്റുവാങ്ങുന്നു. എന്നിട്ട് ജയരാജിനെ കെട്ടിപ്പിടിച്ച് നിന്ന് പടവുമെടുത്തു. അപ്പോഴും അൗൺസ്മെൻ്റ് കേൾക്കുന്നുണ്ട്, രമേശ് നാരായണന് ആസിഫ് അലി അവാർഡ് നൽകുന്നുവെന്ന്. ഈ സമയമെല്ലാം ആസിഫ് അലി ചിരിച്ചു കൊണ്ട് മാറി നിന്നതേയുള്ളു.
ഇത് ഒരു കലോപാസകന് പറ്റിയ പണിയല്ല മിസ്റ്റർ രമേശ് നാരായണൻ. താങ്കൾക്ക് സംവിധായകൻ ജയരാജിനോട് “കമ്മിറ്റ് മെൻ്റ്സ്” ഉണ്ടാകാം. സ്വാഭാവികം. പക്ഷേ, ഒരു പരിപാടിയിൽ അതിൻ്റെ സംഘാടകർ തീരുമാനിക്കുന്നതു പോലെയല്ലേ കാര്യങ്ങൾ നടക്കേണ്ടത്? ഇനി അങ്ങേക്ക് അത്തരത്തിൽ എന്തെങ്കിലും താല്പര്യമുണ്ടെങ്കിൽ മുൻകൂട്ടി അക്കാര്യം സംഘാടകരെ അറിയിക്കണം. അതല്ലേ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ, പരസ്യമായി ഒരു കലാകാരനെ അപമാനിക്കലാണോ വേണ്ടത്. പേരിനു മുന്നേ ‘പണ്ഡിറ്റ് ‘ എന്ന് എഴുതി ബോർഡ് തൂക്കിയിട്ടിട്ട് എന്താ കാര്യം. അത് മനസിലും പ്രവർത്തിയിലും കൂടി വേണ്ടേ? മര്യാദ കേട് എത്ര വലിയ പണ്ഡിതൻ കാണിച്ചാലും മര്യാദ കേട് തന്നെയാ.