ലോക്‌സഭാ തെരഞ്ഞെടുപ്പു കണ്ട ഏറ്റവും വലിയ പരാജയം ഒരു പക്ഷേ മുൻ കേന്ദ്രമന്ത്രിയും ബി ജെ പിയുടെ സ്റ്റാർ ലീഡറുമായ സ്മൃതി ഇറാനിയുടേത് തന്നെയാവും. അധികാരത്തിൻ്റെ വെള്ളി വെളിച്ചത്തിൽ പാറി നടക്കുകയും ചക്കയ്ക്ക് ചുക്ക് എന്ന രീതിയിൽ വായ്ത്താരിയുമായി നടന്ന ഈ മുൻ മിനിസ്ക്രീൻ അവതാരക വീണു പോയ കുഴി അത്രയേറെ ആഴമുള്ളതായിരുന്നു, അഥവാ സ്മൃതി കയറിപ്പോയ ഉയരങ്ങൾ അത്രയ്ക്കും മേലേയായിരുന്നു.
‘ അമേഠിയിൽ വാ രാഹുലേ, വന്ന് എന്നോട് മത്സരിച്ച് എന്നെ തോൽപ്പിക്കൂ ‘ എന്ന് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച സ്മൃതിയുടെ മനസു നിറയെ 2019 ൽ താൻ തോൽപ്പിച്ചു വിട്ട രാഹുൽ ഗാന്ധിയായിരുന്നു. എന്തു കൊണ്ടോ ഇത്തവണ രാഹുൽ ആ വെല്ലുവിളി ഏറ്റെടുത്തില്ല. ( തോൽവി ഭയന്നു തന്നെയെന്ന് പറയുന്നവരുണ്ട്, അമേഠിയിൽ മാത്രം നിന്ന് സ്മൃതിയെ തോൽപ്പിക്കണമെന്നാഗ്രഹിച്ചുവരും പറയുന്നു) പകരം അല്പം കൂടി ഉറപ്പുള്ള റായ്ബറേലി പിടിച്ചു, ജയിച്ചു.
അമേഠിയിൽ മുഖ്യ എതിരാളിയായിപ്പോലും സ്മൃതി കാണാതിരുന്ന കിഷോരിലാൽ ശർമ സ്മൃതിയെ ഒന്നര ലക്ഷം വോട്ടുകൾക്ക് തകർത്തെറിഞ്ഞു. പിന്നെ സ്മൃതിയെപ്പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ല. അവരും നിശബ്ദയായി. പക്ഷേ, അടങ്ങാത്ത ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നു. അവർ സമൂഹ മാധ്യമങ്ങളിലൂടെ സ്മൃതിയെ കളിയാക്കി കൊണ്ടേയിരുന്നു. കഴിഞ്ഞ ദിവസം സ്മൃതി താമസിച്ചിരുന്ന വീടൊഴിഞ്ഞു , പിന്നേറ്റ് രാഹുലും വീടൊഴിഞ്ഞു. അത് രണ്ടും കൂടി ചേർത്തായി പരിഹാസം.
ഇപ്പോൾ രാഹുൽ തന്നെ എത്തിയിരിക്കുന്നു സ്മൃതിയുടെ രക്ഷകനായി. ഒരാളുടെ ജീവിതത്തിൽ ജയപരാജയങ്ങൾ ഉണ്ടാകും. അതു പറഞ്ഞ് കളിയാക്കുന്നത് ഔചിത്യമല്ല. ഇനി അത്തരത്തിൽ ആരെയും പരിഹസിക്കരുതെന്ന് തൻ്റെ എക്സ് ലൂടെ രാഹുൽ അറിയിച്ചു. അപകീർത്തികരമായ പരാമർശങ്ങളോ വീഡിയോ അടക്കമുള്ള വിമർശനങ്ങളോ പാടില്ലെന്ന കർശന നിർദ്ദേശം രാഹുൽ ഗാന്ധി നൽകിയിരിക്കുകയാണ്. അണികൾ അനുസരിക്കും എന്നു കരുതാം