കാലിക്കറ്റ്‌ വിസി വിരമിക്കും മുൻപ് ഹൈക്കോടതി നോട്ടീസ്

At Malayalam
2 Min Read

നാളെ കാലാവധി പൂർത്തിയാക്കി വിരമിക്കാനിരിക്കുന്നതിനിടെ കാലിക്കറ്റ്‌ വൈസ് ചാൻസലർ എം. കെ. ജയരാജിന് ഹൈക്കോടതി നോട്ടീസ്. സർവകലാശാലയിൽ ഉത്തരകടലാസ് മൂല്യ നിർണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം നടപ്പാക്കിയതിലും, അതിനു വേണ്ടി തുക അനുവദിക്കാൻ വൈസ് ചാൻസലർ നടത്തിയ നീക്കങ്ങൾ വഴി സർവകലാശാലയ്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായി എന്നും, നിയമ വിരുദ്ധമായി പണം അനുവദിച്ചതു വഴി എം കെ ജയരാജ് അവിഹിത സ്വത്തുസമ്പാദനം നടത്തിയെന്നും ചൂണ്ടിക്കാട്ടി അതിലേക്ക് അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് നൽകിയത്.

പുനർ മൂല്യനിർണ്ണയതിനുള്ള ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നതിനായി ഓട്ടോമാറ്റ് സംവിധാനം നടപ്പിലാക്കാൻ തീരുമാനം എടുത്തിരിന്നു. എന്നാൽ ഇതു സർവകലാശാലയ്ക് ഗുണകരം അല്ല എന്നും, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും യൂണിവേഴ്സിറ്റിയിലെ ഫിനാൻസ് ഓഫീസർ നോട്ട് രേഖപ്പെടുത്തിയിരുന്നു.എന്നാൽ ആ നോട്ട് മറികടന്നുകൊണ്ട് സർവകലാശാല ഈ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. 9 കോടി രൂപയാണ് ആദ്യത്തെ എസ്റ്റിമേറ്റ് ആയി തീരുമാനിച്ചിരുന്നത് ഇതു തന്നെ അധികമാണെന്നും ചിലവ് ഇതിൽ നിന്നും ഒരുപാട് അധികമാകും എന്നും ഫിനാൻസ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഫയൽ നോട്ടിൽ പറഞ്ഞതുപോലെ തന്നെ 9 കോടിയിൽ ആരംഭിച്ച പദ്ധതി തീരുമ്പോൾ ഏകദേശം 26 കോടി രൂപയോളം ആയിരുന്നു.

ബഡ്ജറ്റിൽ പറഞ്ഞിരുന്ന തുകയുടെ മുകളിലേക്ക് ചിലവ് അധികരിച്ചിട്ടും ഈ പറഞ്ഞ തുക മുഴുവൻ കരാറുകാർക്ക് നൽകുകയാണ് വൈസ് ചാൻസിലർ ചെയ്തത്.

സർവകലാശാല ചട്ടപ്രകാരം സർക്കാർ ഫിനാൻസ് സെക്രട്ടറി ഉൾക്കൊള്ളുന്ന സ്റ്റാട്യൂറ്ററി ഫിനാൻസ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ല. അദ്ദേഹത്തിൻറെ ഈ നടപടി പിന്നീട് സിൻഡിക്കേറ്റ് സാധൂകരിക്കുക യായിരുന്നു.

- Advertisement -

നിയമവിരുദ്ധമായി വൻ തുകകൾ അനുവദിച്ചത് വഴി സർവകലാശാലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുകയും അതിൽ നിന്നും എം കെ ജയരാജ് അവിഹിത സ്വത്തു സംബാദനം നടത്തി എന്നും ഹർജിയിൽ ആരോപിക്കുന്നു.

26 കോടി രൂപ മുടക്കി പണിത ഈ സിസ്റ്റം ഇപ്പോൾ പൂർണമായും വർക്ക് ചെയ്യാതിരിക്കുകയും അതുവഴി 26 കോടി രൂപ മൊത്തത്തിൽ നഷ്ടമാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. മുഴുവൻ ഓട്ടോമാറ്റിക് ആകും എന്ന് പറഞ്ഞു നടപ്പിലാക്കിയ പദ്ധതി ഇപ്പോൾ 15 അധികം യൂണിവേഴ്സിറ്റിയിലെ ജീവനക്കാരെ മുഴുവൻ സമയം നിയമച്ചാണ് നടപ്പിലാക്കുന്നത്.

ഈ നടപടികൾക്കെതിരെ സിൻഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് 2023 നവംബറിൽ ഗവർണർക്ക് പരാതി സമർപ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു നടപടിയും ഗവർണരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിനാലാണ് അദ്ദേഹം ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയിൽ ഹാജരായി.

Share This Article
Leave a comment