തിരുവനന്തപുരത്തെ ലുലുമാളിലെ മൊബയിൽ ഫോൺ ഷോപ്പിൽ നിന്ന് ഏകദേശം ആറു ലക്ഷത്തോളം വിലവരുന്ന ഐഫോണുകൾ മോഷ്ടിച്ച ഒമ്പതുപേരെ പേട്ട പൊലിസ് പിടി കൂടി. പ്രതികളിൽ ചിലർ പ്രായപൂർത്തിയാകാത്തവരുമാണ്. ലുലു മാളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓഫർ സെയിൽ നടക്കുകയായിരുന്നു. അതിനാൽ വലിയ തിരക്കായിരുന്നു. തിരക്കു നിയന്ത്രിക്കുന്നതിനും വിൽപ്പനക്കാരെ സഹായിക്കുന്നതിനുമായിട്ടാണ് പിടിയ്ക്കപ്പെട്ട ഒമ്പതു പേർ താൽക്കാലികമായി ഇവിടെ ജോലിക്കെത്തിയത്.
മൊബയിൽ ഷോപ്പിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട ഐഫോൺ കവറിൽ നിന്നാണ് മോഷണത്തിൻ്റെ ചുരുൾ അഴിഞ്ഞത്. 14 ഫോണുകൾ സൂക്ഷിച്ചിരുന്ന കവറിൽ നിന്ന് ആറു ഫോണുകൾ നഷ്ടപ്പെട്ടതായി പരിശോധനയിൽ ജീവനക്കാർ കണ്ടെത്തി. തുടർന്ന് പരിസരത്ത് താത്ക്കാലിക ഡ്യൂട്ടിക്കു നിന്ന ഒമ്പതു പേരെയും വിളിച്ച് ചോദിച്ചെങ്കിലും ആരും സമ്മതിച്ചില്ല. ഫോൺ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നും അവർ പറഞ്ഞു.
ലുലുമാൾ അധികൃതർ പേട്ട പൊലീസിൽ ഉടനേ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി സി സി ടി വി ദൃശ്യങ്ങൾ നോക്കി ഒമ്പതു പേരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു പോയി വിശദമായി ചോദ്യം ചെയ്തു. ഫോൺ തങ്ങളാണ് എടുത്തതെന്നും ഫോൺ വീടുകളിലുണ്ടെന്നും അവർ പൊലിസിനോട് സമ്മതിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ ഐ ഫോണുകൾ കണ്ടെത്തുകയും ചെയ്തു.