പെയ്തു കൊണ്ടിരുന്ന മഴയ്ക്ക് ചെറിയൊരു ശമനം ആയതോടെ സംസ്ഥാനത്ത് പനി പടർന്നു പിടിയ്ക്കുന്നു. ഇന്നലെ ( തിങ്കൾ) മാത്രം നാലു പേർ വിവിധ പനി ബാധമൂലം മരിച്ചു. 13, 511 പേർ വിവിധ ആശുപതികളിൽ ഇതുവരെ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിൻ്റെ കയ്യിലുള്ള കണക്ക്. ഏഴു പേർക്ക് എലിപ്പനിയും 99 പേർക്ക് ഡെങ്കി പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ 15 വിദഗ്ധ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു റാപ്പിഡ് റെസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ ടീം നടത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതിനിടയിലാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ കോളറ മരണം സംഭവിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നതർ സ്ഥലത്തെത്തി കുടി വെള്ളം ഉൾപ്പെടെയുള്ള വസ്തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ വേണ്ട മുൻ കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നു