മഹാരാഷ്ട്രക്കു പുറമേ കർണാടകയിലും കനത്ത മഴ തുടരുന്നു. മുംബൈയിലെ തോരാമഴ ജനജീവിതം ദുസഹമാക്കിയതിനു പിന്നാലെ കർണാടകയിലും സമാനമായ അവസ്ഥയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിലേറെയായി പെയ്യുന്ന മഴ ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളെ വെള്ളത്തിലാക്കി.
സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകി. ദക്ഷിണ കന്നഡ മേഖലയിൽ ചുവപ്പു ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. ഏകദേശം അഞ്ഞൂറോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
കനത്ത മഴ തുടരുന്ന പ്രദേശങ്ങളിൽ ഗതാഗതം താറുമാറായി. ഇവിടങ്ങളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.