ടി വി ചാനലുകൾ കാണുന്നതും പെട്രോൾ അടിയ്ക്കുന്നതുപോലെ ആയിട്ടുണ്ട്. ഇന്ധന കമ്പനികൾക്ക് വില നിശ്ചയിക്കാം എന്നതു പോലെ കേബിൾ ടി വി നിരക്ക്, ഡി ടി എച് നിരക്ക് എന്നിവയുടെ പരിധി നിയന്ത്രണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഇനി ഉപഭോക്താവിൻ്റെ കയ്യിൽ നിന്ന് മാസാമാസം എത്ര വാങ്ങണമെന്ന് സേവനദാതാവിനു തീരുമാനിക്കാം. 200 ചാനലുകൾ കാണുന്നതിന് നികുതി കൂടാതെ 130 രൂപ നൽകിയാൽ മതി എന്ന വ്യവസ്ഥ ഇതോടെ പഴങ്കഥയായി മാറി.
160 രൂപ നൽകുന്ന ഉപഭോക്താവിന് 200 ചാനലുകൾ കാണാമെന്ന വ്യവസ്ഥ ഇനിയില്ല. സൗജന്യ ചാനലുകൾ കാണുന്നതിന് പരമാവധി 160 രൂപയായിരുന്നു നിലവിലെ റേറ്റ്. ഭേദഗതി അടുത്ത മൂന്നുമാസത്തിനുള്ളിൽ നിലവിൽ വരും. നിരക്കുകൾ എത്ര വർധിപ്പിച്ചാലും സേവനം നൽകുന്ന കമ്പനികൾ അത് പ്രസിദ്ധീകരിച്ചാൽ മാത്രം മതിയെന്നാണ് പുതിയ വ്യവസ്ഥ.
ഇൻ്റർനെറ്റ് നൽകുന്നതിന് റിലയൻസ് അടക്കമുള്ള കമ്പനികൾ വമ്പൻ വർധനവ് വരുത്തിയതിനു പിന്നാലെയാണ് ഈ വർധനവും ജനം സഹിക്കേണ്ടത്. ടെലികോം അതോറിറ്റിക്ക് ഇതിനൊക്കെ വിചിത്രമായ ചില വാദഗതികളുമുണ്ട്. വിപണിയിൽ ഇതോടെ മത്സരം ഉണ്ടാകുമെത്രേ. അതിനാൽ തന്നെ പുതിയ താരിഫ് നിരക്കുകൾ ഗുണകരമായിരിക്കുമെന്നും അവർ പറയുന്നു. പെട്രോളിയത്തിൻ്റെ വില സ്വയം തീരുമാനിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികൾക്ക് നൽകിയപ്പോഴുണ്ടായ അവസ്ഥ അനുഭവിക്കുന്നവരാണ് നമ്മൾ. തലവിധി എന്നു പറഞ്ഞ് സമാധാനിക്കാനേ സാധാരണക്കാരന് വഴിയുള്ളു