ചികിത്സയ്ക്കെത്തിയ അക്രമിയുടെ കൈ കൊണ്ട് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ ഓർമയ്ക്കായി മാതാപിതാക്കൾ ആശുപത്രി തുടങ്ങുന്നു. വന്ദനയുടെ ആഗ്രഹം പോലെ തന്നെ പാവങ്ങൾക്ക് ആശ്രയിക്കാവുന്ന ആശുപത്രിയാവും പണിയുക. വന്ദനയുടെ മാതാവിൻ്റെ ജന്മസ്ഥലമായ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപുഴയിലാണ് ആശുപത്രി തുടങ്ങുന്നത്. വന്ദനയുടെ വിവാഹ ചെലവുകൾക്കായി കരുതിവച്ചിരുന്ന പണമാണ് ഇതിനുപയോഗിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.
എറണാകുളത്താണ് വന്ദനയുടെ കുടുംബം താമസിക്കുന്നതെങ്കിലും വന്ദന ഇടയ്ക്കിടെ അമ്മയുടെ സ്ഥലമായ തൃക്കുന്നപുഴയിൽ വരാറുണ്ടായിരുന്നതായി മാതാപിതാക്കൾ പറയുന്നു. അവിടത്തെ സാധാരണക്കാർക്കായി ഒരു ആതുരാലയം തുടങ്ങണമെന്നും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ വൈദ്യ സഹായം നൽകണമെന്നതും വന്ദനയുടെ ആഗ്രഹമായിരുന്നുവെന്നും അമ്മ പറയുന്നു.
ആശുപത്രിക്കാവശ്യമായ രേഖകളും മറ്റും തയ്യാറായി വരുന്നതായും ആശുപത്രി ഉപകരണങ്ങളും സാധന സാമഗ്രികളും ഉടൻ എത്തിക്കുമെന്നും വന്ദനയുടെ പിതാവ് പറഞ്ഞു. ചിങ്ങ മാസത്തിൽ ആശുപത്രി തുടങ്ങാനാണ് നിലവിൽ ശ്രമിക്കുന്നതെന്നും വന്ദനയുടെ മാതാപിതാക്കൾ അറിയിച്ചു.
