കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ കെ എസ് ഇ ബി ഓഫിസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീട്ടിലെ കറൻ്റ് കണക്ഷൻ വിച്ഛേദിക്കാൻ ചെയർമാൻ ഉത്തരവു നൽകി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് അജ്മൽ, സഹോദരൻ ഷഹദ് എന്നിവരുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിക്കാനാണ് ചെയർമാൻ ഉത്തരവ് നൽകിയിരിക്കുന്നത്.
അജ്മലിൻ്റെ വീട്ടിലെ കറൻ്റ് ബിൽ യഥാസമയം അടയ്ക്കാത്തതിനാൽ ഉദ്യോഗസ്ഥരെത്തി കണക്ഷൻ വിച്ഛേദിച്ചു. പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അജ്മലും സഹോദരനും കെ എസ് ഇ ബി ഓഫീസിൽ എത്തിയിരുന്നു. അവിടെ ചില വാക്കു തർക്കങ്ങൾ ഉണ്ടായതായും പറയപ്പെടുന്നു. തുടർന്ന് ഓൺ ലൈനായി ബിൽ അടച്ച അജ്മൽ ഉടൻ കറൻ്റ് കണക്ഷൻ നൽകാൻ കെ എസ് ഇ ബി ഓഫിസിൽ വിളിച്ച് ആവശ്യപ്പെട്ടതായി പറയുന്നു. കണക്ഷൻ നൽകേണ്ട ഉദ്യോഗസ്ഥർ മറ്റൊരു സ്ഥലത്ത് ജോലിയിലാണന്നും ഉടൻ കണക്ഷൻ നൽകാൻ ആളെത്തുമെന്ന് അറിയിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
കെ എസ് ഇ ബി ഓഫിസിൽ സഹോദരനുമായി എത്തിയ അജ്മൽ തനിക്ക് ഉടൻ കണക്ഷൻ നൽകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതായി പറയുന്നു. തുടർന്ന് ജീവനക്കാരുമായി വാക്കു തർക്കത്തിലേർപ്പെട്ട അജ്മലും സഹോദരനും ചേർന്ന് അസിസ്റ്റൻ്റ് എഞ്ചിനീയറെ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദിച്ചതായാണ് പരാതി. ഓഫിസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും നശിപ്പിക്കുകയും ചെയ്തുവത്രേ.
ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം ഓഫിസിനുണ്ടായതായി ജീവനക്കാർ പറയുന്നു. ഈ പണം കെ എസ് ഇ ബി യിൽ അടച്ചാൽ മാത്രം വൈദ്യുതി കണക്ഷൻ പുന: സ്ഥാപിച്ചാൽ മതി എന്നാണ് ഇപ്പോൾ ചെയർമാൻ നിർദേശം നൽകിയിരിക്കുന്നത്.