ബംഗാളിൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു വന്ന തൃണമൂൽ എം എൽ എ മാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആഴ്ചകൾ പിന്നിട്ട അനിശ്ചിതത്വത്തിനും എം എൽ എമാരുടെ പ്രതിഷേധങ്ങൾക്കും അങ്ങനെ അവസാനമായി. സർക്കാരും ഗവർണർ സി വി ആനന്ദ ബോസും തമ്മിൽ നടന്നു വന്ന അസ്വാരസ്യങ്ങളുടെ ഭാഗമായാണ് എം എൽ എ മാരുടെ സത്യപ്രതിജ്ഞക്കും തടസമുണ്ടായത്.
ഗവർണർ നേരിട്ട് നിയമസഭയിലെത്തി തങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിതരികയോ അല്ലെങ്കിൽ സ്പീക്കറേയോ ഡെപ്യൂട്ടി സ്പീക്കറേയോ ചുമതലപ്പെടുത്തുകയോ ചെയ്യണമെന്നായിരുന്നു വിജയിച്ചു വന്ന അംഗങ്ങളായ സയന്തിക ബാനർജി, റയാത് ഹുസൈൻ എന്നിവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പുതിയ അംഗങ്ങൾ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്യണം എന്ന നിലപാടിലായിരുന്നു ഗവർണർ. അതിനായി അദ്ദേഹം ഒരു ദിവസവും സമയവും അനുവദിക്കുകയും നിയുക്ത എം എൽ എ മാരെ കാത്തിരിയ്ക്കുകയും ചെയ്തതായി രാജ്ഭവൻ അറിയിച്ചിരുന്നു. എന്നാൽ അംഗങ്ങൾ അതിനു തയ്യാറായില്ല. മാത്രമല്ല അവർ നിയമസഭയ്ക്ക് പുറത്ത് പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുകയും ചെയ്തു.
അംഗങ്ങളും ഗവർണറുമായി ഇത്തരത്തിൽ നടന്നു വന്ന ശീത സമരത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെ നിയുക്ത അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നിയമസഭയിൽ നടത്തിക്കൊടുക്കുവാൻ ഗവർണർ ചുമതലപ്പെടുത്തിയതായി രാജ്ഭവൻ അറിയിച്ചു.