ഇംഗ്ലണ്ടിനെതിരെ 68 റൺസിൻ്റെ ആധികാരിക വിജയം നേടി ഇന്ത്യ ഒരിക്കൽ കൂടി 20 – 20 ലോകകപ്പിൻ്റെ ഫിനിഷിംഗ് പോയിൻ്റിൽ. ഗ്രാൻ്റ് ഫിനാലെയിൽ സൗത്ത് ആഫ്രിക്കയെ കൂടി കൂടാരം കയറ്റാൻ കഴിഞ്ഞാൽ 20 – 20 യുടെ ലോകകപ്പ് രണ്ടാം തവണയും ഇന്ത്യയിൽ ഇരിക്കും.
സെമിയിൽ ഇംഗ്ലണ്ടിനെതിരെ 171 റൺസ് എന്നത് ഇന്ത്യയുടെ അത്ര വലിയ സ്കോറായി കാണാൻ കഴിയുമായിരുന്നില്ല. ഇടയ്ക്കിടെ പൊഴിഞ്ഞ മഴയ്ക്കൊപ്പം ഇന്ത്യയുടെ വിക്കറ്റുകളും കൊഴിഞ്ഞു കൊണ്ടിരുന്നു. ഒരു വീര്യവും കാട്ടാതെ വിരാട് കോഹ്‌ലി ക്രീസിൽ നിന്നു തിരികെ നടന്നപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയുടെ നേരേയായി പ്രതീക്ഷകളെല്ലാം. ഋഷഭ് പന്തിന് നേരേ പന്തു കാണാൻ കൂടി കഴിയാതെ നാലു റൺസുമായി മടങ്ങി. രോഹിത്, സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് നന്നായി പണിയെടുത്തു. സൂര്യകുമാർ 36 പന്തിൽ 47 അടിച്ച് മടങ്ങിയപ്പോൾ ഹാർദിക് പാണ്ഡ്യ ഗംഭീരമായി തുടങ്ങി 23 റൺസിൽ അവസാനിപ്പിച്ചു. 57 റൺസ് നേടി രോഹിതും മടങ്ങി. ഒടുവിൽ 171 ൽ ടോട്ടൽ സ്കോർ എത്തിയപ്പോഴേക്കും 7 പേർ കൂടാരം കയറിയിരുന്നു.
ബൗളർമാർ കളം കയ്യടക്കിയ കാഴ്ചയായിരുന്നു ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗിൽ കണ്ടത്. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ മൂന്നു വീതം വെള്ളക്കാരെ ക്രീസിൽ നിന്നു പറത്തിവിട്ടു. ബുംറ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രണ്ട് പേർ ഓടിയെത്തും മുന്നേ വിക്കറ്റി ളകിയിരുന്നു. ഒടുവിൽ 103 റൺസ് സ്കോർ ബോർഡിൽ ഉള്ളപ്പോൾ ഇംഗ്ലണ്ട് താരങ്ങളിൽ 10 പേരും ഡ്രെസിംഗ് റൂമിൽ വിശ്രമിക്കുകയായിരുന്നു. 68 റൺസിൻ്റെ മികവിൽ ഇന്ത്യ കപ്പിനോടടുത്ത് എത്തി നിൽക്കുന്നു
