തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുത്തനെ വർധിപ്പിച്ച് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. 50% വർധനവാണ് യൂസർ ഫീ ഇനത്തിൽ വരുത്തിയത്. ജൂലൈ ഒന്നു മുതൽ ആഭ്യന്തര യാത്രക്കാർ 264 രൂപയും അന്താരാഷ്ട്ര യാത്രികർ 631 രൂപയും അധികമായി നൽകേണ്ടി വരും. അതായത് നിലവിൽ ആഭ്യന്തര യാത്രികർ 506 രൂപയാണ് യൂസർ ഫീ ഇനത്തിൽ നൽകുന്നതെങ്കിൽ ജൂലൈ ഒന്നു മുതൽ ഇതേ സ്ഥാനത്ത് 770 രൂപ നൽകേണ്ടി വരും. ഇത് ഏറെ ബാധിക്കുക പതിവു യാത്രക്കാരായ ബിസിനസുകാർ, ഐ റ്റി പ്രൊഫഷണലുകൾ എന്നിവരെയാകും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് നിരക്കു വർധന വരുത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലൊന്നും തന്നെ ഇത്തരത്തിൽ നിരക്കു വർധനയൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര യാത്രികർ നിലവിൽ നൽകികൊണ്ടിരിക്കുന്ന 1,262 രൂപ, നിരക്കു വർധന പ്രാബല്യത്തിൽ വരുന്നതോടെ 1,893 രൂപയായി ഉയരും.
ഡെൽഹി 62 രൂപ, കൊച്ചി 319 രൂപ,ചെന്നൈ 467 രൂപ എന്നിങ്ങനെ യൂസർഫി ഈടാക്കുമ്പോൾ മുംബൈയിൽ യൂസർഫീ ഈടാക്കാറേയില്ല. വർഷം തോറും തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ വർധിപ്പിക്കാൻ തീരുമാനമെടുത്തതായും റിപ്പോർട്ടുണ്ട്.