കഴിഞ്ഞ ദിവസം തമിഴ്നാട്- കേരള അതിർത്തിയായ കളിയിക്കാ വിളയിൽ വാഹനത്തിനുള്ളിൽ കഴുത്ത് അറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വ്യാപാരിയുടെ കൊലയാളി പിടിയിലായി. ആക്രി കച്ചവടം നടത്തുന്ന നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്. തമിഴ്നാട് പൊലിസാണ് ഇയാളെ പിടികൂടിയത്. മലയൻകീഴ് സ്വദേശിയായ ദീപുവാണ് കൊല്ലപ്പെട്ടത്.
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കൊലപാതകിയെ കുടുക്കിയത്. റോഡിൻ്റെ ഒരു വശത്തായി പാർക്കു ചെയ്തിരുന്ന കാറ് തമിഴ്നാട് പൊലിസ് പരിശോധിച്ചപ്പോഴാണ് ദീപുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അതിൽ നിന്നും ഒരാൾ സഞ്ചിയുമായി ഇറങ്ങി പോകുന്നതും ശ്രദ്ധയിപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്കിറങ്ങി നടന്ന ആളിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
നെയ്യാറ്റിക്കര കഴിഞ്ഞാണ് പ്രതി കാറിൽ കയറിയിരിക്കാൻ സാധ്യത എന്ന് പൊലിസ് കണണ്ട കൂട്ടുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിവരങ്ങൾ ലഭ്യമാകു. തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഇയാൾ കൊല നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ട്. ജെ സി ബി വാങ്ങാനായാണ് ദീപു യാത്ര പോയത്. ക്രഷർ യൂണിറ്റ് നടത്തുന്ന ദീപുവിനെ പ്രതിക്ക് പരിചയമുണ്ടാകാൻ സാധ്യതയുണ്ട്. ആ പരിചയത്തിലാകാം കാറിൽ കയറിയതും.
ദീപുവിൻ്റെ കൈവശം 10 ലക്ഷത്തിലധികം രൂപയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ട് ക്രഷർ യൂണിറ്റുകൾ നടത്തുന്നുണ്ട്. ഇതിൻ്റെ ആവശ്യങ്ങൾക്കായി ചെന്നൈയിൽ പോകുമെന്നും വീട്ടുകാരോട് പറഞ്ഞാണ് ദീപു പോയതും. കന്യാകുമാരി പൊലിസ് സൂപ്രണ്ട് സുന്ദര വദനത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കൂടുക്കിയത്